ചെന്നൈ: സിനിമാ താരം രജനികാന്തിന്റെ രാഷ്‌ട്രീയ പ്രവേശനം ഉറപ്പായതോടെ നടപടിയെ സ്വാഗതം ചെയ്‌ത് ബിജെപി രംഗത്ത്. അദ്ദേഹവുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വക്‌താവ് നാരായണൻ തിരുപതി വ്യക്‌തമാക്കി. താരം ബിജെപിയെ പിന്തുണക്കും എന്നാണ് കരുതുന്നതെന്നും തിരുപതി പറഞ്ഞു.
അതേസമയം രജനി രൂപീകരിക്കാൻ തീരുമാനിച്ച രാഷ്‌ട്രീയ പാർട്ടിയുടെ ചീഫ് കോർഡിനേറ്ററായി ബിജെപി സൈദ്ധാന്തികൻ അർജുനമൂർത്തിയെ നിയമിച്ചുകഴിഞ്ഞു. നേരത്തെ അമിത് ഷാ ചെന്നൈയിൽ എത്തിയപ്പോൾ അർജുനമൂർത്തി അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. രജനികാന്തിന്റെ പാർട്ടി ബിജെപിയുമായി അടുക്കുന്നതിന്റെ സൂചനകളാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു.
തമിഴ്‌നാട്ടിൽ അൽഭുതങ്ങൾ സംഭവിക്കുമെന്നും ഭരണം പിടിക്കുമെന്നും പ്രഖ്യാപിച്ചു കൊണ്ടാണ് രജനികാന്ത് നിർണായക തീരുമാനം ആരാധകരെ അറിയിച്ചത്. ഡിസംബർ 31ന് പാർട്ടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ് അദ്ദേഹം ഇന്ന് പറഞ്ഞത്. ജയലളിതയുടെയും, കരുണാനിധിയുടെയും മരണത്തോടെ തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ ഉണ്ടായ വിടവ് നികത്താൻ ലക്ഷ്യമിട്ടാണ് രജനീകാന്ത് ഇറങ്ങുന്നത്.
അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് നടന്റെ പുതിയ പ്രഖ്യാപനം. കേന്ദ്രത്തിൽ അധികാരം കൈയ്യാളുമ്പോഴും തമിഴ്‌നാട്, കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ സ്വാധീനം ഇല്ലാത്തത് ബിജെപി നേതൃത്വത്തെ വല്ലാതെ അലട്ടിയിരുന്നു. ഇത് മറികടക്കാൻ ഇക്കുറി വലിയ തോതിലുള്ള പ്രവർത്തനങ്ങളാണ് ബിജെപി ആസൂത്രണം ചെയ്യുന്നത്. അതിലെ ഏറ്റവും നിർണായകമായ തീരുമാനമാണ് രജനീകാന്തുമായുള്ള സഖ്യം.
Read Also: ‘കാർഷിക നിയമം പിൻവലിക്കണം, ഇല്ലെങ്കിൽ പ്രക്ഷോഭം’; മമത ബാനർജി