തിരുവനന്തപുരം: ബ്ളാക്ക് ഫംഗസ് പകർച്ചവ്യാധിയല്ലെന്നും രോഗികൾക്ക് ചികിൽസ നൽകാൻ വിമുഖത കാണിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ബ്ളാക്ക് ഫംഗസുമായി ബന്ധപ്പെട്ട് 15 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തതെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്‌തമാക്കി.
” സംസ്‌ഥാനത്ത് ബ്ളാക്ക് ഫംഗസ് റിപ്പോർട് ചെയ്‌തതിനെ തുടർന്ന് ജനങ്ങളിൽ ആശങ്ക പടരുന്നുണ്ട്. എന്നാൽ ഇത് പുതുതായി കണ്ടെത്തിയ രോഗമല്ല. വീടുകൾക്ക് അകത്തും പുറത്തുമായി നമ്മുടെ ചുറ്റുപാടിൽ കണ്ടുവരുന്ന ഒരു പൂപ്പലാണ് ഇത്. നേരത്തെ ഈ രോഗത്തിന്റെ 40 ശതമാനവും ഇന്ത്യയിൽ റിപ്പോർട് ചെയ്‌തിരുന്നു. 2019ൽ കേരളത്തിൽ 16 കേസുകൾ ഇത്തരത്തിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്,”- മുഖ്യമന്ത്രി പറഞ്ഞു.
സ്‌റ്റിറോയിഡുകളും മറ്റ് മരുന്നുകളും ചികിൽസക്കായി ഉപയോഗിക്കുമ്പോൾ ബ്ളാക്ക് ഫംഗസ് ഗുരുതരമായി പിടിപെടാം. മഹാരാഷ്‌ട്രയിൽ രോഗം കണ്ടുതുടങ്ങിയപ്പോൾ തന്നെ കേരളം ജാഗ്രതാ നടപടികൾ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയന്ത്രണാതീതമായി പ്രമേഹമുള്ളവരിലാണ് ബ്ളാക്ക് ഫംഗസ് രോഗം അപകടകാരിയാകുന്നത്. അവയവമാറ്റ ശസ്‌ത്രക്രിയക്ക് വിധേയരായവരിലും, കാൻസർ രോഗികളിലും രോഗം കണ്ടെത്താറുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുത്തി കെഎസ്ആർടിസി ജീവനക്കാർക്ക് ഉടൻ വാക്‌സിൻ നൽകും