ഡെല്‍ഹി: രോഹിണി കോടതിയില്‍ സ്‌ഫോടനം. കോടതി കെട്ടിടത്തിലെ 102ആം നമ്പര്‍ ചേംബറിനുള്ളിലാണ് സ്‌ഫോടനമുണ്ടായത്. രാവിലെ 10.40 ഓടെയാണ് പൊട്ടിത്തെറി നടന്നതായി വിവരം ലഭിച്ചതെന്ന് ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.
സ്‌ഫോടനത്തെ തുടര്‍ന്ന് കോടതി നടപടികള്‍ താൽകാലികമായി നിര്‍ത്തിവെച്ചതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട് ചെയ്‌തു. സ്‌ഥലത്ത് അഗ്നിശമന സേനാംഗങ്ങളെത്തിയിട്ടുണ്ട്. കോടതി മുറിക്കുള്ളിലെ ലാപ്‌ടോപ് പൊട്ടിത്തെറിച്ചാകാം സ്‌ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.
കഴിഞ്ഞ ഒക്‌ടോബറിലും രോഹിണി കോടതിയില്‍ ദുരൂഹ സാഹചര്യത്തില്‍ വെടിവെപ്പ് നടന്നിരുന്നു. ആക്രമണത്തില്‍ ഗുണ്ടാ നേതാവ് ജിതേന്ദ്ര ഗോഗിയും, രണ്ട് കൊലയാളികളുമാണ് കൊല്ലപ്പെട്ടത്. അഭിഭാഷകരുടെ വേഷത്തിലെത്തിയ രണ്ട് പേര്‍ കോടതി മുറിയില്‍ പ്രവേശിച്ച് ഗോഗിക്ക് നേരെ വെടി ഉതിര്‍ക്കുകയായിരുന്നു. അക്രമത്തില്‍ ആറ് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്‌തിരുന്നു.
Read Also: ‘സംയുക്‌ത സേനാ സംഘം അന്വേഷണം നടത്തും’; പാർലമെന്റിൽ പ്രതിരോധമന്ത്രി