കോട്ടയം: കനത്ത മഴയിലും ഉരുൾപൊട്ടലിലും കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രാജമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പട്ടിമറ്റത്തുനിന്നാണ് മൃതദേഹം ലഭിച്ചത്.
കൂട്ടിക്കലില്‍ നിന്ന് അഞ്ച് മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി സ്‌ഥിരീകരിച്ചു. കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ ഒരാളുടെ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയിരുന്നു. ഓലിക്കല്‍ ഷാലറ്റി(29)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
പ്ളാപ്പള്ളിയില്‍ നിന്ന് മൂന്നുപേരുടെ മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ശനിയാഴ്‌ച രാവിലെ 8.30 മുതല്‍ 11.30 വരെ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പൊട്ടലുകളാണ് ഇവിടെ ഉണ്ടായതെന്നാണ് റിപ്പോർട്. കോട്ടയം കാവലയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പാറക്കല്ലുകളും മണ്ണും പുതഞ്ഞ പ്രദേശത്ത് ജെസിബി ഉപയോഗിച്ചാണ് മൃതദേഹം പുറത്തെത്തിച്ചത്.
അതേസമയം കാണാതായ മറ്റുള്ളവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ സംയുക്‌ത സംഘം ഊര്‍ജിതമാക്കി. ഫയര്‍ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും കരസേനയും ചേർന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
നിലവിൽ കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. കൂട്ടിക്കലിലെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. വഴികള്‍ ഒന്നടങ്കം ഒലിച്ചുപോയതിനാല്‍ ദുരന്ത പ്രദേശത്തേക്ക് കാല്‍നടയായാണ് പോകേണ്ടത്. പ്രതികൂല കാലാവസ്‌ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി.
കോട്ടയം ജില്ലയില്‍ 33 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കില്‍ 19ഉം മീനച്ചില്‍ താലൂക്കില്‍ 13ഉം ക്യാംപുകള്‍ തുറന്നിട്ടുണ്ട്. ക്യാംപുകളിലും ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോവിഡ് ഭീതി ഒഴിയാത്ത സാഹചര്യത്തില്‍ ആളുകള്‍ അടുത്തിടപഴകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി.
Most Read: വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്‍പെൻഷൻ