മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്‌മുഖിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട കേസിൽ മുന്‍ മുംബൈ പൊലീസ് മേധാവി പരംബീര്‍ സിംഗിന് കോടതിയുടെ രൂക്ഷ വിമര്‍ശനം. മന്ത്രിക്കെതിരെ ഇത്രയധികം ആരോപണങ്ങൾ ഉന്നയിക്കുന്നതല്ലാതെ എന്തുകൊണ്ട് എഫ്ഐആര്‍ ഇട്ടില്ലെന്ന് കോടതി ചോദിച്ചു.
കേസ് അന്വേഷിക്കണമെങ്കില്‍ എഫ്ഐആര്‍ വേണമെന്നും എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്നും ആരാണ് തടയുന്നതെന്നും കോടതി പരംബീര്‍ സിംഗിനോട് ചോദിച്ചു.
”അന്വേഷണം സിബിഐക്ക് കൈമാറാനുള്ള നിര്‍ദ്ദേശം നിങ്ങള്‍ ആവശ്യപ്പെടുന്നു. സിബിഐക്ക് കൈമാറാന്‍ എഫ്ഐആറും അന്വേഷണ റിപ്പോർട്ടും എവിടെയാണ്?” കോടതി ചോദിച്ചു. പോലീസ് ഉദ്യോഗസ്‌ഥരും മന്ത്രിമാരും രാഷ്‌ട്രീയക്കാരും നിയമത്തിന് അതീതരാണോ എന്നും വാദത്തിനിടെ മഹാരാഷ്‌ട്ര ഹൈക്കോടതി ചീഫ് ജസ്‍റ്റിസ് സിജെ ദത്ത ചോദിച്ചു.
മുകേഷ് അംബാനിയുടെ വസതിക്ക് സമീപം കാറില്‍ സ്‍ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടക്കുന്നതിനിടെ പോലീസ് മേധാവിയായ പരംബീര്‍ സിംഗിനെ തല്‍സ്‌ഥാനത്തുനിന്ന് മാറ്റിയിരുന്നു.
തുടർന്നാണ് മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്‌മുഖിനെതിരെ ഗുരുതര ആരോപണവുമായി പരംബീർ സിംഗ് രംഗത്തെത്തിയത്. സസ്‍പെൻഷനിലായ പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെ ഉൾപ്പെടെയുള്ളവരെ ഉപയോഗിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരംബീർ സിംഗിന്റെ ആരോപണം.
Read also: ബിൽ പേയ്‌മെന്റുകളിലെ അധിക സുരക്ഷ; പരിഷ്‌കാരം നടപ്പാക്കുന്നത് നീട്ടി