ന്യൂഡെൽഹി: ഒമൈക്രോൺ വെല്ലുവിളിയാകുന്നതിനിടെ രാജ്യത്തെ 5 ഉത്തരേന്ത്യൻ സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നീ 5 സംസ്‌ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക. രോഗവ്യാപനം ആശങ്കയുണ്ടാക്കുന്നുവെങ്കിലും പ്രതിരോധ മാർഗങ്ങൾ ശക്‌തമാക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ.
എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാകും തിരഞ്ഞെടുപ്പ് നടത്തുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്‌തമാക്കി. ജനുവരി 15 വരെ എല്ലാവിധ റാലികൾക്കും പദയാത്രകൾക്കും നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. ഇതിന് ശേഷമാണ് തിരഞ്ഞെടുപ്പ് തീയതികൾ കമ്മീഷൻ പ്രഖ്യാപിച്ചത്.
കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും 15ന് ശേഷം റാലികൾ നടത്താമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. വോട്ടെടുപ്പിനുള്ള സമയം ഒരു മണിക്കൂർ നീട്ടിയിട്ടുണ്ട്. കൂടാതെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തുന്ന ഉദ്യോഗസ്‌ഥർക്ക് ബൂസ്‌റ്റർ ഡോസ് ലഭ്യമാക്കുമെന്നും കമ്മീഷൻ അറിയിച്ചു.
നാമനിർദ്ദേശ പത്രിക സ്‌ഥാനാർഥികൾക്ക് ഓൺലൈനായി നൽകാം. 80 വയസിന് മുകളിലുള്ളവർ, ശാരീരിക വെല്ലുവിളി നേരിടുന്നവർ എന്നിവർക്ക് പോസ്‌റ്റൽ വോട്ട് അനുവദിക്കും. പാർട്ടികൾ ഡിജിറ്റൽ പ്രചാരണത്തിന് പ്രാധാന്യം കൊടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലാണ് ആദ്യ വോട്ടെടുപ്പ് നടക്കുക. ഉത്തർപ്രദേശിൽ 7 ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ്. ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 എന്നീ തീയതികളിലാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക. പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളിൽ ഒരു ഘട്ടത്തിലായി ഫെബ്രുവരി 14ആം തീയതിയും, മണിപ്പൂരിൽ 2 ഘട്ടങ്ങളിലായി ഫെബ്രുവരി 27, മാർച്ച് 3 എന്നീ തീയതികളിലും തിരഞ്ഞെടുപ്പ് നടക്കും. 5 സംസ്‌ഥാനങ്ങളിലെലെയും വോട്ടെണ്ണൽ മാർച്ച് 10ആം തീയതിയാണ്.
690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് 5 സംസ്‌ഥാനങ്ങളിൽ നിന്നുമായി തിരഞ്ഞെടുപ്പ് നടക്കുന്നത്. അഞ്ച് സംസ്‌ഥാനങ്ങളിലായി ആകെ 2,15,368 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. മുൻ കാലങ്ങളെ അപേക്ഷിച്ച് 30,380 അധിക പോളിംഗ് ബൂത്തുകൾ ഇത്തവണയുണ്ട്.
Also Read: അതിശൈത്യത്തിലും അടങ്ങാത്ത വീര്യം; അതിർത്തിയിൽ പോരാട്ടം തുടർന്ന് ഇന്ത്യൻ സൈന്യം