ലണ്ടൻ: കഴിഞ്ഞ ദിവസങ്ങളിലായി ബ്രിട്ടണിൽ തുടരുന്ന രാഷ്‌ട്രീയ പ്രതിസന്ധികൾക്കൊടുവിൽ പ്രധാനമന്ത്രി സ്‌ഥാനം രാജിവച്ച് ബോറിസ് ജോൺസൺ. പുതിയ പ്രധാനമന്ത്രി സ്‌ഥാനമേല്‍ക്കുന്നത് വരെ ബോറിസ് ജോണ്‍സണ്‍ പ്രധാനമന്ത്രി സ്‌ഥാനത്ത് തുടരും. രാഷ്‌ട്രീയത്തിൽ ആരും അനിവാര്യരല്ലെന്ന പ്രഖ്യാപനത്തോടെയാണ് ബോറിസ് ജോൺസൻ രാജി വെക്കുന്നതായി അറിയിച്ചത്. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നടപടി അടുത്തയാഴ്‌ച ആരംഭിക്കും.
ധനമന്ത്രി ഇന്ത്യൻ വംശജനായ ഋഷി സുനകും ആരോഗ്യമന്ത്രി പാക് വംശജനായ സാജിദ് ജാവിദും ചൊവ്വാഴ്‌ച വൈകിട്ട് അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് ബ്രിട്ടനിൽ രാഷ്‌ട്രീയ പ്രതിസന്ധി ഉടലെടുത്തത്. തുടർന്ന് ആകെ 50ലധികം മന്ത്രിമാരാണ് 48 മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിച്ചത്. മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജി പ്രഖ്യാപനം നടത്തിയത്.
കഴിഞ്ഞ മാസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ കഷ്‌ടിച്ചാണ് രക്ഷപ്പെട്ടത്. സര്‍ക്കാരിലും പ്രധാനമന്ത്രിയിലുമുള്ള വിശ്വാസം നഷ്‌ടപ്പെട്ടതാണ് രാജിക്ക് കാരണമെന്നാണ് മന്ത്രിമാര്‍ ചൂണ്ടിക്കാട്ടുന്നത്. ലൈംഗിക പീഡനപരാതികളില്‍ ആരോപണ വിധേയനായ ക്രിസ്‌ഫിഞ്ചറിന് അനുകൂലമായി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ച നിലപാട് മന്ത്രിമാരുടെ വിയോജിപ്പിന് പ്രധാന കാരണമായിരുന്നു.
Read also: പ്ളസ് വൺ പ്രവേശനം; സംസ്‌ഥാനത്ത് ജൂലൈ 11 മുതൽ അപേക്ഷ സമർപ്പിക്കാം