ഇംഫാൽ: ഇന്ത്യൻ ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു. രാജ്യാന്തര മൽസരങ്ങളിൽ പങ്കെടുക്കാനുള്ള പ്രായപരിധി അവസാനിച്ചതോടെയാണ് 41-കാരിയായ മേരി ഐതിഹാസിക കരിയറിന് തിരശീലയിട്ടത്. മണിപ്പൂരിൽ നിന്നുള്ള മേരി കോം ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച കായികതാരങ്ങളിൽ ഒരാളാണ്.
ഇടിക്കൂട്ടിൽ ആറുതവണ ലോക ജേതാവും 2021ലെ ഒളിമ്പിക്‌സ് മെഡൽ ജേതാവുമാണ് മേരി കോം. 18ആം വയസിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ചായിരുന്നു മേരി കോമിന്റെ തുടക്കം. ആറ് ലോക കിരീടങ്ങളുള്ള (2002, 2005, 2006, 2008, 2010, 2018) ആദ്യ വനിതാ ബോക്‌സറായ മേരി കോം, കായികരംഗത്ത് ഇന്ത്യയിലെ ഏറ്റവും ശക്‌തയായ വനിതകളിൽ ഒരാളായും അറിയപ്പെടുന്നു.
ആറ് ലോക ചാമ്പ്യൻഷിപ്പുകൾക്കൊപ്പം അഞ്ചുതവണ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ജേതാവായി. 2010ലെ ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ മേരി കോം, 2014ലെ ഏഷ്യൻ ഗെയിംസിൽ സ്വർണമണിഞ്ഞു. ഗെയിംസിന്റെ ചരിത്രത്തിൽ ഗോൾഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ വനിത ബോക്‌സർ എന്ന ചരിത്രവും ഇതോടെ മേരി കോം കുറിച്ചു. 2012ലെ ലണ്ടൻ ഒളിമ്പിക്‌സിൽ നേടിയ വെങ്കലമാണ് മേരി കോമിന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല്.
കോമൺവെൽത്ത് ഗെയിംസിൽ ഒരു സ്വർണവും മേരി കോമിന്റെ പേരിലുണ്ട്. 2003ലെ ആദ്യ ലോക ചാമ്പ്യൻപട്ടത്തിന് പിന്നാലെ രാജ്യം അർജുന അവാർഡ് നൽകി മേരി കോമിനെ ആദരിച്ചിരുന്നു. 2009ൽ ഖേൽരത്‌ന പുരസ്‌കാരവും ലഭിച്ചു. 2006ൽ പത്‌മശ്രീ, 2013ൽ പത്‌മഭൂഷൺ, 2020ൽ പത്‌മവിഭൂഷൺ നൽകിയും രാജ്യം ആദരിച്ചിരുന്നു. 2016 മുതൽ 2022 വരെ മേരി കോം രാജ്യസഭയിലും അംഗമായിരുന്നു. എലീറ്റ് തലത്തിൽ പുരുഷ, വനിത ബോക്‌സർമാർക്ക് 40 വയസുവരെ മൽസരിക്കാനുള്ള അനുമതിയെ രാജ്യാന്തര ബോക്‌സിങ് അസോസിയേഷൻ നൽകുന്നുള്ളൂ.
ഇതോടെയാണ്, 41 കാരിയായ മേരി കോം ഇന്ന് പുലർച്ചെ ബോക്‌സിങ്ങിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ‘ബോക്‌സിങ്ങിനോടുള്ള എന്റെ അഭിനിവേശം കെട്ടടങ്ങിയിട്ടില്ല. എന്നാൽ, പ്രായപരിധി കാരണം രാജ്യാന്തര മൽസരങ്ങളിൽ എനിക്ക് പങ്കെടുക്കാൻ സാധിക്കില്ല. ബോക്‌സിങ്ങിൽ നിന്ന് വിരമിക്കാൻ ഞാൻ നിർബന്ധിതമായിരിക്കുന്നു. ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നേടാൻ സാധിച്ച സംതൃപ്‌തിയോടെയാണ് പടിയിറക്കം’- വിരമിക്കൽ പ്രഖ്യാപനത്തിൽ മേരി കോം പറഞ്ഞു.
Most Read| മകളുടെ ഓർമയ്‌ക്ക്; ഏഴുകോടിയോളം വിലയുള്ള ഭൂമി സർക്കാരിന് വിട്ടുനൽകി ഒരമ്മ