സാവോപോളോ: ലോകഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വൈകാരികമായ പ്രസംഗമായിരുന്നു ബ്രസീൽ ഇതിഹാസം മാർത്ത 2019 ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ നടത്തിയത്. വരാനിരിക്കുന്ന തലമുറക്ക് മുൻപിൽ അവർ നടത്തിയ തുറന്നുപറച്ചിലുകൾ വനിത ഫുട്ബാൾ താരങ്ങൾ കളിക്കളത്തിലും പുറത്തും നേരിടുന്ന അവഗണകളെ വരച്ചുകാട്ടുന്നതായിരുന്നു. ഒടുവിൽ മാർത്തയുടെയും സഹതാരങ്ങളുടെയും പോരാട്ടം ഫലം കണ്ടു.
ബ്രസീൽ ഫുട്ബോളിൽ ഇനി മുതൽ പുരുഷ-വനിത താരങ്ങൾക്ക് തുല്യവേതനം ലഭിക്കും. വേതനം മാത്രമല്ല പുരുഷ ടീമിന് ലഭിക്കുന്ന എല്ലാ അടിസ്ഥാന സൗകര്യങ്ങളും വനിതകൾക്ക് കൂടി ഉറപ്പാക്കാനും തീരുമാനമായി.
ദേശീയ ടീമിനെ പ്രതിനിധാനം ചെയ്യുന്ന താരങ്ങൾക്ക് പുരുഷ-വനിത വ്യത്യാസമില്ലാതെ തുല്യവേതനം ഉറപ്പാക്കാനാണ് ബുധനാഴ്ച ചേർന്ന ഫുട്ബോൾ അസോസിയേഷൻ യോഗത്തിൽ തീരുമാനമായത്. അസോസിയേഷൻ പ്രസിഡന്റ് കാബോക്ലോ നേരിട്ടാണ് പ്രഖ്യാപനം നടത്തിയത്.
തുല്യവേതനം ആവശ്യപ്പെട്ട് അമേരിക്കൻ വനിത ഫുട്ബോൾ ടീം നടത്തുന്ന നിയമ പോരാട്ടം ഇപ്പോഴും തുടരുകയാണ്. നിലവിൽ നോർവേ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് തുല്യവേതനം നടപ്പായിട്ടുള്ളത്. ലോകഫുട്ബോളിലെ രാജാക്കന്മാരായ ബ്രസീൽ തന്നെ മാതൃകാപരമായ നടപടി സ്വീകരിച്ചത് എല്ലാവർക്കും പ്രചോദനമാണ്.