ന്യൂഡെൽഹി: ചൈനീസ് പൗരൻമാർക്ക് അനധികൃതമായി വിസ നല്‍കാന്‍ 50 ലക്ഷം കൈക്കൂലി വാങ്ങിയെന്ന കേസിൽ കോൺഗ്രസ് എംപി കാർത്തി ചിദംബരത്തെ സിബിഐ ഇന്ന് വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഒമ്പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ സിബിഐയുടെ ആരോപണങ്ങൾ കാർത്തി ചിദംബരം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ചോദ്യം ചെയ്യൽ ഇന്നും തുടരുന്നത്.
താൻ നിയമവിരുദ്ധമായി പ്രവർത്തിച്ചിട്ടില്ല എന്നാണ് കാർത്തി ചിദംബരം സിബിഐയെ അറിയിച്ചത്. ചോദ്യം ചെയ്യലിനോട് ഇദ്ദേഹം സഹകരിക്കുന്നില്ലെന് സിബിഐ വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യം ചെയ്യലിലേക്ക് ഇന്ന് കടക്കും. കാർത്തി ചിദംബരത്തിന്റെ അടുത്ത കൂട്ടാളിയും ചാർട്ടേർഡ് അക്കൗണ്ടന്റുമായ എസ് ഭാസ്‌കർ രാമൻ എന്നയാളെയാണ് സിബിഐ അറസ്‌റ്റ് ചെയ്‌തിരുന്നു. ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയാണ് സിബിഐ സംഘം ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
ഇതേ ഇടപാടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് രജിസ്‌റ്റർ ചെയ്‌ത കേസിൽ കാർത്തി ചിദംബരത്തിന് മെയ് 30 വരെ പ്രത്യേക സിബിഐ കോടതി അറസ്‌റ്റിൽ നിന്നും പരിരക്ഷ നൽകിയിട്ടുണ്ട്. പഞ്ചാബിലെ താപവൈദ്യുതി നിലയത്തിൽ ജോലിചെയ്യാനായി ചട്ടം മറികടന്ന് ചൈനീസ് പൗരൻമാർക്ക് പ്രോജക്‌ട് വിസ അനുവദിക്കുന്നതിന് കമ്പനി അധികൃതരിൽ നിന്ന് അൻപത് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടത് ഭാസ്‌കർ രാമനാണെന്നാണ് സിബിഐയുടെ ആരോപണം.
കേസുമായി ബന്ധപ്പെട്ട് കാർത്തി ചിദംബരത്തിന്റെയും പിതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരത്തിന്റെ വീടുകളിലും ഓഫിസുകളിലും സിബിഐ റെയ്‌ഡ് നടത്തിയിരുന്നു. ഡെൽഹി, മുംബൈ, ചെന്നൈ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്‌ഡ് നടന്നത്. പി ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചത് ഉൾപ്പടെ നിരവധി കേസുകളില്‍ കാര്‍ത്തി ചിദംബരത്തിനെതിരെ അന്വേഷണം നടക്കുന്നുണ്ട്.
Most Read: മെയ് മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം ആരംഭിച്ചതായി ധനമന്ത്രി