കോഴിക്കോട്: സ്വന്തം വീട് കുത്തിത്തുറന്ന് അച്ഛന്റെ സമ്പാദ്യം മോഷ്‌ടിച്ച കേസിൽ അറസ്‌റ്റിലായ യുവാവിനെ റിമാൻഡ് ചെയ്‌തു. കോഴിക്കോട് പരിയങ്ങാട് തടയിൽ പുനത്തിൽ ബാബുവിന്റെ മകൻ സിനീഷ് ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്‌ച ആയിരുന്നു സംഭവം. മാവൂർ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വീട്ടിലാരും ഇല്ലാത്ത സമയത്തായിരുന്നു സിനീഷ് കവർച്ച നടത്തിയത്. അച്ഛനും അമ്മയും ജോലിക്ക് പോയതിന് ശേഷം ഭാര്യയെ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടു. ശേഷം വീട് കുത്തിത്തുറന്ന് അച്ഛന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 50000 രൂപ മോഷ്‌ടിച്ചു. പുറത്തുനിന്നുള്ള കള്ളനാണ് മോഷണം നടത്തിയതെന്ന് വരുത്തി തീർക്കാൻ തന്റേതിനേക്കാൾ വലിയ ഷൂസ് ധരിച്ചാണ് സിനീഷ് എത്തിയത്.
മുളകുപൊടി വിതറി അതിൽ ഷൂസിന്റെ അടയാളം വരുത്തിയ ശേഷം ഷൂസ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചു. വിരലടയാളം പതിയാതിരിക്കാൻ കയ്യിൽ പേപ്പർ കവറും ധരിച്ചിരുന്നു. കുറ്റം സമ്മതിച്ച പ്രതി, ഒളിപ്പിച്ച് വെച്ച പണവും വീടിന്റെ പൂട്ട് പൊളിക്കാൻ ഉപയോഗിച്ച ബ്‌ളേഡും പോലീസിന് കാണിച്ചുകൊടുത്തു. പ്രതിയെ പോലീസ് മൂന്ന് ദിവസത്തേക്ക് ജാമ്യത്തിൽ വിട്ടിരിക്കുകയാണ്.
കടബാധ്യതയുള്ള സിനീഷ് ഇതിന് മുൻപും വീട്ടിൽ മോഷണം നടത്തിയിട്ടുണ്ട്. ഇക്കാര്യം വീട്ടുകാർ അറിഞ്ഞിട്ടില്ലെന്ന് മനസിലാക്കി വീണ്ടും കവർച്ച നടത്തുകയായിരുന്നു.
Most Read: കടത്തിയത് ഒരു പെട്ടി കറൻസി, പിന്നിൽ മുഖ്യമന്ത്രിയും കുടുംബവും; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ