ന്യൂഡെൽഹി: എൽഐസിയുടെ (ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ) ഓഹരികൾ വിൽക്കാൻ കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതി അംഗീകാരം നൽകി. സർക്കാർ ഓഹരികളാണ് പ്രാഥമിക പബ്ളിക് ഓഫറിംഗ് അഥവാ ഐപിഒ വഴി വിൽപ്പനക്ക് എത്തുന്നത്.
എല്‍ഐസിയുടെ ഓഹരികള്‍ വില്‍ക്കാന്‍ നേരത്തെ തന്നെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സാമ്പത്തികകാര്യ സമിതിയുടെ അനുമതി ലഭിച്ചത്. എന്നാൽ എത്ര ശതമാനം ഓഹരികളാണ് വില്‍ക്കേണ്ടത് എന്നത് സംബന്ധിച്ച് തീരുമാനം ഇതുവരെ എടുത്തിട്ടില്ല. ഓഹരികളുടെ വിലയും വിറ്റഴിക്കുന്ന ഓഹരികളുടെ അനുപാതവും സമിതി പിന്നീട് തീരുമാനിക്കും.
ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക. കോവിഡ് വ്യാപനം മൂലം നീണ്ടുപോയ ഓഹരി വിൽപന ഇനി അതിവേഗം പൂർത്തിയാക്കാനാണ് തീരുമാനം.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയുടെ ഐപിഒയുടെ വലുപ്പവും സര്‍ക്കാരിന്റെ ഓഹരി ദുര്‍ബലപ്പെടുത്തുന്നതിന്റെ വ്യാപ്‌തിയും ചര്‍ച്ച ചെയ്‌ത സമിതി കഴിഞ്ഞയാഴ്‌ചയാണ് എല്‍ഐസി ഐപിഒക്ക് അനുമതി നല്‍കിയത്. ഐപിഒ നടപടി ക്രമങ്ങള്‍ വേഗത്തിലാക്കാന്‍ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയര്‍ത്താനും സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
Read Also: പാ രഞ്‌ജിത്ത്-ആര്യ ചിത്രം ‘സര്‍പാട്ട പരമ്പരൈ’ ട്രെയ്‌ലറിന് മികച്ച വരവേൽപ്പ്