കൊച്ചി: തന്റെ സ്‌ഥലംമാറ്റം നടിയെ ആക്രമിച്ച കേസിനെ ബാധിക്കില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. സർക്കാർ നിയോഗിച്ച ഒരു അന്വേഷണ സംഘത്തിന് നേതൃത്വം നൽകുക മാത്രമാണ് താൻ ചെയ്‌തത്. അന്വേഷണ ഉദ്യോഗസ്‌ഥനോ അന്വേഷണ സംഘത്തിനോ മാറ്റമില്ല. സർക്കാർ നിർദേശപ്രകാരം അന്വേഷണം പൂർവാധികം ശക്‌തമായി തന്നെ മുന്നോട്ട് പോകും. തന്റെ മാറ്റം അന്വേഷണത്തെ ബാധിക്കുമെന്ന പ്രചാരണങ്ങൾ അടിസ്‌ഥാന രഹിതമാണെന്നും എഡിജിപി പറഞ്ഞു.
പെട്ടെന്നുണ്ടായ ഈ നടപടി കേസിനെ ഒരു തരത്തിലും തടസപ്പെടുത്തുകയോ മെല്ലെപ്പോക്കിലാക്കുകയോ ചെയ്യില്ലെന്ന് എസ് ശ്രീജിത്ത് പറയുമ്പോഴും, വനിതാ സംഘടനകൾ അടക്കം ഈ സ്‌ഥലംമാറ്റത്തിൽ ആശങ്ക രേഖപ്പെടുത്തുകയാണ്. കേസ് വഴിത്തിരിവിൽ നിൽക്കേയുള്ള ഈ സ്‌ഥലംമാറ്റം കേസിനെ കാര്യമായി ബാധിക്കുമെന്ന് മുതിർന്ന സിപിഐ നേതാവ് ആനി രാജ പറഞ്ഞു.
നടിയെ ആക്രമിച്ച കേസും ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസും നിർണായക ഘട്ടത്തിൽ നിൽക്കേ ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയ നടപടി അന്വേഷണ സംഘത്തെ ഞെട്ടിക്കുക തന്നെ ചെയ്‌തു. എസ് ശ്രീജിത്തിനെതിരെ അഭിഭാഷക സംഘടനകൾ ആഭ്യന്തര സെക്രട്ടറിയ്‌ക്ക് പരാതി നൽകിയതും കോടതി വിമർശനങ്ങളുമാണ് സ്‌ഥാനമാറ്റത്തിന് പിന്നിലെന്നാണ് സൂചന.
Read Also: ഫ്രാൻസിൽ രണ്ടാംഘട്ട പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഇന്ന്