ന്യൂഡെൽഹി: ‘ദി കശ്‌മീര്‍ ഫയല്‍സ്’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷ ഒരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ്. ഇദ്ദേഹത്തിന്റെ താമസസ്‌ഥലത്തും യാത്രകളിലും സിആര്‍പിഎഫ് സുരക്ഷയൊരുക്കും. ചിത്രത്തിന്റെ റിലീസിന് പിന്നാലെ വിവേകിന് സമൂഹ മാദ്ധ്യമങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു.
ഇതിന് പിന്നാലെ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ വിവേകിന് സുരക്ഷ ഒരുക്കണമെന്ന് സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ചിത്രത്തോടനുബന്ധിച്ച് വലിയ രാഷ്‌ട്രീയ വിവാദങ്ങളാണ് ഉടലെടുത്തത്. കശ്‌മീര്‍ ഫയല്‍സ് സിനിമ കാണാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ ഹാഫ് ഡേ ലീവ് പ്രഖ്യാപിച്ചിരുന്നു.
ചിത്രത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കേരളത്തിലെ സംഘ്‌പരിവാർ, ബിജെപി നേതാക്കളും കശ്‌മീർ ഫയൽസ് കാണണമെന്ന ആഹ്വാനവുമായി രംഗത്ത് വന്നിരുന്നു.
അതേസമയം, സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ സമൂഹ മാദ്ധ്യമങ്ങളിൽ വിമർശനം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയിലെ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ മത-വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നത് എന്നാണ് വിമര്‍ശനം. പാകിസ്‌ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്‌മീരില്‍ നിന്നും പലായനം ചെയ്യുന്ന കശ്‌മീരി പണ്ഡിറ്റുകളുടെ കഥയാണ് ചിത്രം പറയുന്നത്.
Read Also: തെളിവ് നശിപ്പിക്കൽ; ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്‌തേക്കും