ഡെൽഹി: വിദേശ വാക്‌സിനുകള്‍ക്കുള്ള മാനദണ്ഡങ്ങളില്‍ ഇളവു നൽകി ഡ്രഗ്‌സ് കണ്ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). വിദേശ വാക്‌സിനുകള്‍ ഇന്ത്യയിൽ പരീക്ഷണം നടത്തണം, വാക്‌സിന്റെ എല്ലാ ബാച്ചുകളുടെയും പരിശോധന നടത്തണം തുടങ്ങിയ നിബന്ധനകളാണ് ഒഴിവാക്കുന്നത്.
ഇന്ത്യയിൽ ഉപയോഗിക്കാൻ പരിഗണനയിലുള്ള ഫൈസർ, മോഡേണ വാക്‌സിനുകൾക്ക് അനുമതി വേഗത്തിൽ കിട്ടാൻ ഈ ഇളവുകൾ സഹായിക്കും. ഇന്ത്യക്കാർക്കിടയിൽ വിദേശ വാക്‌സിൻ ഉപയോഗിച്ച് നടത്തുന്ന പ്രാദേശിക പരീക്ഷണം ഒഴിവാക്കാനാണ് തീരുമാനം.
ലോകാരോഗ്യ സംഘടനയുടെ അടിയന്തര അനുമതിയും അമേരിക്ക, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ അനുമതിയും ഉള്ള വാക്‌സിന്‍ കമ്പനികൾക്കാണ് പ്രാദേശിക പരീക്ഷണം ഒഴിവാക്കുന്നത്.
ഇന്ത്യയില്‍ എത്തുന്ന ഒരോ ബാച്ച് വാക്‌സിനും സെൻട്രല്‍ ഡ്രഗ്‌സ് ലബോറട്ടറിയില്‍ പരിശോധിക്കണമെന്ന നിബന്ധനയും ഡിസിജിഐ ഒഴിവാക്കി. എന്നാല്‍ 100 പേരില്‍ 7 ദിവസത്തേക്ക് വാക്‌സിന്‍ കുത്തിവെച്ച് നിരീക്ഷിച്ച ശേഷമേ വിതരണം ആരംഭിക്കാവൂ എന്ന നിബന്ധന നിലനില്‍ക്കും.
ഈ വർഷം ഡിസംബറോടെ ഇന്ത്യയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുമെന്നാണ് സർക്കാരിന്റെ അവകാശവാദം. നിലവില്‍ ഇന്ത്യയിലുള്ള കോവിഷീല്‍ഡ്, കൊവാക്‌സിൻ, സ്‌പുട്‌നിക് എന്നീ വാക്‌സിനുകള്‍ കൊണ്ട് മാത്രം ഈ ലക്ഷ്യം സാധിക്കില്ല എന്നതാണ് വസ്‌തുത. ഈ സാഹചര്യത്തിലാണ് വിദേശ വാക്‌സിനുകളോടുള്ള കടുംപിടുത്തം കേന്ദ്രസർക്കാര്‍ ഒഴിവാക്കുന്നത്.
Also Read: ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരില്‍ മയോകാര്‍ഡൈറ്റിസ്; കണ്ടെത്തലുമായി ഇസ്രായേല്‍