കോഴിക്കോട്: കെഎസ്ആർടിസിക്ക് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സെറിബ്രൽ പാൾസി രോഗിക്ക് പാസ് നിഷേധിച്ച സംഭവത്തിലാണ് നടപടി. സെറിബ്രൽ പാൾസി രോഗം ബാധിച്ച വടകര പഴങ്കാവ് സ്വദേശി മുഹീദിന് അർഹതപ്പെട്ട യാത്രാ പാസ് അനുവദിക്കാത്തതിന് എതിരെയാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി.
കോഴിക്കോട് ജില്ലാ ട്രാൻസ്‌പോർട് ഓഫിസിൽ ഇക്കാര്യം പരിശോധിച്ച് റിപ്പോർട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. കേസ് ജൂലൈയിൽ കോഴിക്കോട് നടക്കുന്ന കമ്മീഷൻ സിറ്റിങ്ങിൽ പരിഗണിക്കും. പത്രവാർത്തയുടെ അടിസ്‌ഥാനത്തിൽ സ്വമേധയാ രജിസ്‌റ്റർ ചെയ്‌ത കേസിലാണ് നടപടി.
2022 ജനുവരി 18ന് സെറിബ്രൽ പാൾസി ഹെമി ജിയ ബാധിച്ചവർക്ക് യാത്രാ നിരക്കിൽ ഇളവ് അനുവദിച്ചു കെഎസ്ആർടിസി ചെയർമാൻ ഉത്തരവിറക്കി. എന്നാൽ, 60 ശതമാനം രോഗമുള്ള മുഹീദിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞു തൊട്ടിൽപ്പാലം എടിഒ പാസ് നിരസിക്കുകയായിരുന്നു. വൈകല്യങ്ങളുടെ തോത് വേർതിരിച്ച് കാണിച്ചിട്ടില്ലെന്നാണ് കെഎസ്ആർടിസിയുടെ ന്യായം.
Most Read: എസ്എസ്എൽസി പരീക്ഷാ ഫലം ജൂൺ 15ന്