മുംബൈ: ആര്യന്‍ ഖാന്‍ പ്രതിയായ മയക്കുമരുന്ന് കേസിലെ സാക്ഷി പ്രഭാകര്‍ സെയില്‍ നുണ പറയുകയാണെന്ന് കെപി ഗോസാവി. പൂനെ പോലീസ് അറസ്‌റ്റ് ചെയ്യുന്നതിന് മുൻപ് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് ഗോസാവി ഇക്കാര്യം പറയുന്നത്. മയക്കുമരുന്ന് കേസില്‍ ഗോസാവിയും പ്രഭാകര്‍ സെയിലും സാക്ഷികളാണ്.
ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാന്‍ ഗോസാവിയും നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെയും ചേര്‍ന്ന് ശ്രമിക്കുന്നു എന്നായിരുന്നു പ്രഭാകര്‍ സെയിലിന്റെ ആരോപണം. 2018ൽ രജിസ്‌റ്റർ ചെയ്‌ത വഞ്ചനാകേസുമായി ബന്ധപ്പെട്ടാണ് ഗോസാവിയെ പോലീസ് ഇപ്പോള്‍ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്.
“പ്രഭാകര്‍ സെയില്‍ നുണ പറയുകയാണ്. പ്രഭാകര്‍ സെയിലിന്റെയും രണ്ട് സഹോദരൻമാരുടെയും ഫോണ്‍വിളി വിവരങ്ങളും ചാറ്റുകളും പുറത്തുവിടണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്. എന്റെ ഫോണ്‍വിളി വിവരങ്ങളും ചാറ്റുകളും ഞാന്‍ പുറത്തുവിടാം. എല്ലാ കാര്യങ്ങളും വ്യക്‌തമാകട്ടെ. എത്രയോ പണം കൈപ്പറ്റിയിട്ടാണ് പ്രഭാകര്‍ സെയില്‍ തനിക്കെതിരെ ആരോപണമുന്നയിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനുള്ളില്‍ അയാള്‍ക്ക് എന്തെല്ലാം വാഗ്‌ദാനങ്ങള്‍ ലഭിച്ചെന്ന് ഫോണ്‍ രേഖകളില്‍ വ്യക്‌തമാകും”- ഗോസാവി വിഡിയോയില്‍ പറഞ്ഞു.
എന്‍സിബി സോണല്‍ ഡയറക്‌ടര്‍ സമീര്‍ വാങ്കഡെ അടക്കം ചേര്‍ന്ന് ഷാരൂഖ് ഖാനില്‍ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നാണ് പ്രഭാകര്‍ സെയില്‍ ആരോപിച്ചത്.18 കോടിയുടെ ചര്‍ച്ച നടന്നുവെന്നും അതിൽ എട്ട് കോടി സമീര്‍ വാങ്കഡെക്ക് നല്‍കാൻ ധാരണയായെന്നും പ്രഭാകര്‍ സെയില്‍ ആരോപിച്ചു. പ്രൈവറ്റ് അന്വേഷണ ഏജൻസി നടത്തുന്ന ഗോസാവിയുടെ അംഗരക്ഷകനായിരുന്നു പ്രഭാകര്‍ സെയില്‍.
എന്നാല്‍, ഇക്കാര്യങ്ങളെല്ലാം വാങ്കഡെയും ഗോസാവിയും നിഷേധിച്ചു. ആര്യന്‍ ഖാന്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് റെയ്‌ഡ് നടന്ന ദിവസം ആര്യന്റെ രക്ഷിതാക്കളെയും മാനേജരെയും വിളിച്ചതെന്ന് ഗോസാവി പറഞ്ഞിരുന്നു. എന്നാല്‍, ആരോപണങ്ങളെ തുടർന്ന് വാങ്കഡെക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം നാലുമണിക്കൂറോളമാണ് വാങ്കഡെയെ ചോദ്യം ചെയ്‌തത്.
Read also: നീറ്റ്; പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം