തിരുവനന്തപുരം: നവ മാദ്ധ്യമ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് സ്‌ത്രീകൾക്കെതിരെ ഹീനമായ ആക്രമണങ്ങൾ നടന്ന സംഭവങ്ങൾ ഗൗരവതരമെന്ന് മുഖ്യമന്ത്രി. കഴിഞ്ഞ ദിവസം വിവാദമായ വീഡിയോയുടെ അടിസ്ഥാനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിൽ യൂ ട്യൂബിൽ വീഡിയോ ചെയ്‌തതുമായി ബന്ധപ്പെട്ട് തമ്പാനൂർ മ്യൂസിയം സ്റ്റേഷനുകളിൽ 4 കേസുകൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
യൂ ട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്‌ത വിജയ് പി നായർക്കെതിരെ ഐപിസി 364A1, 509, കേരളാ പോലീസ് ആക്റ്റ് 120 (O) എന്നീ വകുപ്പുകൾ ചുമത്തി കേസ് എടുത്തിട്ടുണ്ട്. വിവാദ വീഡിയോ നീക്കം ചെയ്യണമെന്ന് യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംവിധായകനെതിരേ ഭാഗ്യലക്ഷ്മി നൽകിയ പരാതിയിലും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഐപിസി 364 A14, 506, 509 എന്നീ വകുപ്പുകളാണ് സംവിധായകനെതിരേ ചുമത്തിയിരിക്കുന്നത്.
ഐടി ആക്റ്റിലെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ഇരുവർക്കുമെതിരെ ചുമത്താൻ കോടതിയുടെ അനുമതി തേടി. അനുവാദം ലഭിച്ച ഉടൻ തന്നെ ബന്ധപ്പെട്ട വകുപ്പുകൾ കൂടി ചുമത്തി കേസിന്റെ അന്വേഷണം സിറ്റി സൈബർ പൊലീസിന് കൈമാറുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേഹോപദ്രവം ഏൽപിച്ചെന്നും ആക്രമിച്ചെന്നും വിജയ് പി നായരും ഭാഗ്യ ലക്ഷ്മിയും പ്രത്യേകം നൽകിയ പരാതികളിൽ തമ്പാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.