കാസർഗോഡ്: ജില്ലയിലെ മുളിയാർ പഞ്ചായത്തിൽ കോഴിവസന്ത രോഗം പടരുന്നു. പഞ്ചായത്തിൽ നിന്ന് വിതരണം ചെയ്‌ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം പടരുന്നത്. ഇവയിൽ നിന്ന് വളർത്തു കോഴികളിലേക്കും രോഗം വ്യാപിച്ചു തുടങ്ങി. ഇതോടെ വ്യാപകമായി കോഴികൾ ചത്തൊടുങ്ങുകയാണ്. മൂന്നാഴ്‌ചയിലേറെയായി രോഗം കണ്ടെത്തിയെങ്കിലും ഇതുവരെ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്‌തിട്ടില്ല.
ബാവിക്കരയിലെ അബ്‌ദുൽ റഹ്‌മാൻ എന്നയാളുടെ വീട്ടിൽ മാത്രം 50 നാടൻ കോഴികളാണ് കഴിഞ്ഞ മൂന്നാഴ്‌ചക്കിടെ ചത്തത്. ഇന്നലെ മാത്രം 17 എണ്ണം ചത്തു. 2000 രൂപവരെ വിലയുള്ള കോഴികളാണ് ചത്തത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച മുട്ടക്കോഴികൾ അഞ്ചെണ്ണവും മൂന്ന് ദിവസം കൊണ്ട് ചത്തിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലെ 23 കോഴികളും ചത്തു.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ വിതരണം ചെയ്‌ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം മറ്റു കോഴികളിലേക്കും പടർന്നത്. കഴിഞ്ഞ ഏഴിനാണ് 50 ശതമാനം സബ്‌സിഡിയോടെ 45 ദിവസം പ്രായമായ മുട്ടക്കോഴികൾ നൽകിയത്. വനിതകൾക്കായിരുന്നു കോഴികളെ നൽകിയത്. ഒരാൾക്ക് അഞ്ച് വീതം എന്ന തോതിൽ 2,750 കോഴികളാണ് ആകെ വിതരണം ചെയ്‌തത്. എന്നാൽ, വീടുകളിൽ കൊണ്ടുവന്ന് രണ്ടാം ദിവസം തന്നെ കോഴികൾ ചത്തൊടുങ്ങിയതായാണ് പരാതി.
ഇങ്ങനെ ലഭിച്ചവരിൽ 80 ശതമാനം കോഴികളും നിലവിൽ ചത്തൊടുങ്ങി. ഇതിന് പിന്നാലെയാണ് മറ്റു കോഴികളിലേക്കും രോഗം വ്യാപിച്ചത്. തുടർന്ന്, ജില്ലാ ജന്തുരോഗ നിവാരണ വിഭാഗം വീടുകളിലെത്തി സാമ്പിൾ പരിശോധിച്ച ശേഷം കോഴിവസന്തയാണ് കാരണമെന്ന് സ്‌ഥിരീകരിച്ചിരുന്നു. അതേസമയം, മരുന്ന് കിട്ടാനില്ലാത്തതുകൊണ്ടാണ് പ്രതിരോധ കുത്തിവെപ്പ് തുടങ്ങാത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം.
Most Read: സ്‌കൂൾ പരീക്ഷകൾ നിശ്‌ചയിച്ച പ്രകാരം നടക്കും; വിദ്യാഭാസ മന്ത്രി