വയനാട്: രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് വയനാട് ജില്ലാ കളക്‌ടർ അദീലാ അബ്‌ദുള്ളയുടെ വിലക്ക്. വയനാട് എംപി കൂടിയായ രാഹുൽ ഗാന്ധി ഓൺലൈനായി ഉൽഘാടനം ചെയ്യാൻ നിശ്‌ചയിച്ച പരിപാടിക്കാണ് കളക്‌ടർ അനുമതി നിഷേധിച്ചത്. ന്യൂനപക്ഷ ക്ഷേമ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതിയുടെ ഉൽഘാടന വിവരം സർക്കാരിനെ അറിയിച്ചില്ല എന്ന കാരണത്താലാണ് അനുമതി നൽകാതിരുന്നത്.
കൽപറ്റ മുണ്ടേരി ഗവ.സ്‌കൂളിലെ ഹയർ സെക്കണ്ടറി വിഭാഗത്തിനായി എംഎസ്‌ഡിപി (MSDP-Multi Sectoral Development Programme) പദ്ധതി മുഖേന നിർമിച്ച പുതിയ കെട്ടിടങ്ങളുടെ ഉൽഘാടനമായിരുന്നു നടക്കേണ്ടിയിരുന്നത്. കേന്ദ്ര സർക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് എംഎസ്‌ഡിപിയിൽ ഉൾപ്പെടുത്തി 2017-2018 വർഷത്തി ൽ ഫണ്ട് അനുവദിക്കുകയും പിന്നീട് സംസ്‌ഥാന സർക്കാരിന്റെ വിഹിതവും ചേർത്ത് ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ കെട്ടിടം നിർമിച്ചിട്ടുള്ളത്. മുണ്ടേരി സ്‌കൂളിൽ 2010 ൽ ആരംഭിച്ച ഹയർ സെക്കണ്ടറി വിഭാഗം നാളിതുവരെ ഹൈസ്‌കൂൾ വിഭാഗത്തിൽ നിന്ന് വീണു കിട്ടിയ ക്ലാസ് മുറിയിലാണ് പ്രവർത്തിച്ചു കൊണ്ടിരുന്നത്. പണി പൂർത്തിയായ പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം രാഹുൽ ഗാന്ധി നിർവഹിക്കുമെന്ന് ഭാരവാഹികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
അനുമതി നിഷേധിച്ചതിൽ യുഡിഎഫ് നേതാക്കൾ കളക്‌ടറെ പ്രതിഷേധം അറിയിച്ചു. സർക്കാർ രാഹുൽ ഗാന്ധിയെ അപമാനിച്ചെന്ന് ഡിസിസി പ്രസിഡണ്ടും പറഞ്ഞു. ഗവൺമെന്റ് രാഷ്‌ട്രീയം കളിക്കുകയാണെന്നാണ് കോൺഗ്രസ് ആരോപിച്ചത്.