ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും രാജ്യത്ത് വർഗീയ ലഹളകൾ വർധിച്ചതായി കണക്കുകൾ. 2019നേക്കാൾ 2020ൽ മത, സാമുദായിക, വർഗീയ ലഹളകളുമായി ബന്ധപ്പെട്ട കേസുകൾ ഇരട്ടിച്ചുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്‌തമാക്കുന്നത്. രാജ്യത്ത് കോവിഡ് പ്രതിസന്ധി ഉണ്ടായിട്ടും 2020ൽ 857 വർഗീയ സംഘർഷ കേസുകൾ റിപ്പോർട് ചെയ്‌തിട്ടുണ്ട്.
2019ൽ 438 വർഗീയ സംഘർഷ കേസുകളായിരുന്നു രാജ്യത്ത് റിപ്പോർട് ചെയ്‌തിരുന്നത്. ഇത് 2020 ആവുമ്പോഴേക്കും ഇരട്ടിച്ചു. 2018ൽ 512 കേസുകൾ ഉണ്ടായിരുന്നു. കോവിഡിന്റെ ആദ്യ തരംഗത്തെ തുടർന്ന് 2020 മാർച്ച് മുതൽ 2020 മേയ് 30 വരെ രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ 2020 ജനുവരി ഫെബ്രുവരി മാസങ്ങളിൽ പൗരത്വ നിയമ ഭേദഗതിക്കും പൗരത്വ രജിസ്‌റ്ററിനും എതിരെയുള്ള പ്രതിഷേധവും ഡെൽഹി കലാപവും നടന്നിരുന്നു.
2020ൽ 736 കേസുകളാണ് ജാതിയുമായി ബന്ധപ്പെട്ട് മാത്രം റിപ്പോർട് ചെയ്‌തിരിക്കുന്നത്. ഉത്തർപ്രദേശിൽ മാത്രം 2019ൽ 492 കേസുകൾ, 2018ൽ 656 കേസുകളുണ്ട്. വർഗീയതയുമായി ബന്ധപ്പെട്ട 167 കേസുകളും 2020ൽ ഉത്തർപ്രദേശിൽ റിപ്പോർട് ചെയ്‌തിട്ടുണ്ട്. 2019ൽ 118 കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 2018ൽ ഇതിന്റെ എണ്ണം 209 ആയിരുന്നുവെന്നും റിപ്പോർട് ചൂണ്ടികാണിക്കുന്നു.
രാജ്യത്തെ ക്രമസമാധാനം തകർക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2020ൽ 71,107 കേസുകളാണ് റിപ്പോർട് ചെയ്‌തത്. 2019ൽ ഇത് 63,262 ആയിരുന്നു. 2020ലെത്തുമ്പോഴേക്കും 12.4 ശതമാനമാണ് കേസുകളിലുള്ള വളർച്ച. ഇതിൽ 2188 കേസുകൾ വളരെ ഗുരുതരമായ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചതിന്റെ പേരിലാണെന്നും റിപ്പോർട് ചൂണ്ടികാണിക്കുന്നു.
Read Also: യുവതികളെ തീവ്രവാദത്തിലേക്ക് ചിന്തിപ്പിക്കാൻ ബോധപൂർവമായ ശ്രമം; സിപിഎം