ന്യൂഡെൽഹി: പഞ്ചാബിൽ എംഎൽഎമാരുടെ യോഗം വിളിച്ച് കോൺഗ്രസ്. യോഗം വിളിക്കാൻ ആവശ്യപ്പെട്ട് എംഎൽഎമാർ പഞ്ചാബ് കോൺഗ്രസ് കമ്മിറ്റിയെ സമീപിച്ചിരുന്നു. ഇതേ തുടർന്നാണ് യോഗം വിളിക്കാൻ തീരുമാനിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ വച്ചാണ് യോഗം.
യോഗം വിളിച്ചു ചേർക്കാൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിക്ക് എഐസിസി നിർദ്ദേശം നൽകിയതായും എല്ലാ എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കണമെന്നും പഞ്ചാബിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത് ട്വീറ്റ് ചെയ്‌തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി അമരീന്ദർ സിംഗ്, പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു എന്നിവരെയും ട്വീറ്റിൽ റാവത്ത് ടാഗ് ചെയ്‌തു.
കഴിഞ്ഞ മാസം, നാല് മന്ത്രിമാരും ചില പാർടി എംഎൽഎമാരും പഞ്ചാബ് മുഖ്യമന്ത്രിക്കെതിരെ പരാതി ഉയർത്തിയിരുന്നു. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ മാനിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ തങ്ങൾക്ക് വിശ്വാസമില്ലെന്നായിരുന്നു എംഎൽഎമാർ പറഞ്ഞത്. നിലവിൽ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള തർക്കം അതുപോലെതന്നെ തുടരുന്ന സാഹചര്യത്തിൽ കൂടിയാണ് യോഗം വിളിക്കുന്നത് എന്നതാണ് ശ്രദ്ദേയം.
രണ്ട് നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തുടർന്നാൽ അത് പാർടിക്ക് ദോഷം ചെയ്യുമെന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ട്. അതിനാൽ ഇരുവരെയും അനുനയിപ്പിച്ച് മുന്നോട്ട് പോകാനാണ് കോൺഗ്രസിന്റെ ശ്രമം. പഞ്ചാബിലെ പാർടി നേതാക്കൾ പരസ്‌പരം കലഹിക്കുന്നു എന്ന് ആളുകൾക്ക് തോന്നുന്നത് ധീരരായ നേതാക്കൾ അവരുടെ അഭിപ്രായം ശക്‌തമായി മുന്നോട്ട് വച്ചതിനാലാണ് എന്നായിരുന്നു ഹരീഷ് റാവത്ത് അടുത്തിടെ പറഞ്ഞത്.
Most Read: രാഹുൽ പരാജയം, മോദിക്ക് ബദൽ മമതയെന്ന് തൃണമൂൽ; തിരിച്ചടിച്ച് കോൺഗ്രസ്