ന്യൂഡെൽഹി: കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇന്ന് ഡെൽഹിയിൽ ചേരും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ രാവിലെ 10 മണിക്ക് എഐസിസി ആസ്‌ഥാനത്താണ് യോഗം. സംഘടനാ തിരഞ്ഞെടുപ്പ് തീയതി തീരുമാനിക്കുന്നത് അടക്കം നിർണായകമാണ് ഇന്നത്തെ യോഗം. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ എന്നിവയും യോഗത്തില്‍ ചര്‍ച്ചയാവും.
കപില്‍ സിബല്‍ ഉള്‍പ്പടെയുള്ള ജി-23 നേതാക്കള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങളും യോഗത്തെ സ്വാധീനിക്കും. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷനെ വേണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ അടിയന്തരമായി പ്രവർത്തക സമിതി വിളിക്കണമെന്ന ജി-23 നേതാക്കളുടെ സമ്മർദ്ദത്തെ തുടർന്നാണ് യോഗം വിളിച്ചിരിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലടക്കം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകൾക്ക് ശേഷം പുനഃസംഘടന മതിയെന്ന നിലപാടിലാണ് നേതൃത്വം. അതു വരെ സോണിയ തുടരട്ടെയെന്നാണ് നിലപാട്.
കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പൂർണ സമയ അധ്യക്ഷൻ വേണം എന്ന ആവശ്യം ഉയർത്താനാണ് ജി-23 നേതാക്കള്‍ ഒരുങ്ങുന്നത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ ഇത് തീരുമാനിക്കാം എന്ന് എഐസിസി യോഗത്തിൽ നിർദ്ദേശിക്കും. തിരഞ്ഞെടുപ്പ് നീണ്ടാൽ പാർട്ടിയിലെ തീരുമാനങ്ങൾ കൂട്ടായെടുക്കാൻ സംവിധാനം വേണം എന്നും ജി-23 നേതാക്കൾ നിർദ്ദേശിക്കും.
അടുത്ത വര്‍ഷം നിയസഭ തിരഞ്ഞെടുപ്പുകള്‍ നടക്കുന്ന പഞ്ചാബ് ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങളില്‍ പാര്‍ട്ടി പല തരത്തിലുള്ള സംഘടനാ പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. തിരഞ്ഞെടുപ്പുകള്‍ പടിവാതിൽക്കൽ എത്തിയിട്ടും ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദനകള്‍ ഉയര്‍ത്തുന്നുണ്ട്.
അതേസമയം, ലഖിംപൂരില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിയും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉത്തര്‍പ്രേദേശില്‍ പാര്‍ട്ടിക്ക് ഉണര്‍വ് നല്‍കിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. വിഷയത്തില്‍ നടത്തേണ്ട തുടര്‍ സമരങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാവും.
Most Read: ലഖിംപൂർ ഖേരി കൂട്ടക്കൊല; ആശിഷ് മിശ്രയെ വീണ്ടും കസ്‌റ്റഡിയിൽ വാങ്ങാൻ പോലീസ്