കോഴിക്കോട്: നിപ ബാധിച്ച് മരണപ്പെട്ട 12 വയസുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേര്‍. നേരത്തെ 188 ആയിരുന്ന പട്ടികയിൽ നിലവില്‍ 251 പേരാണുള്ളത്. ഇവരിൽ 32 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍ പെട്ടവരാണ്. എട്ടുപേര്‍ക്ക് രോഗലക്ഷണങ്ങളുണ്ട്.
സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ സ്രവ സാമ്പിളുകള്‍ പരിശോധിച്ച് ഫലം വരുന്നതിനെ അടിസ്‌ഥാനമാക്കിയാകും തുടര്‍ നടപടികളെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. അതേസമയം സമ്പര്‍ക്ക പട്ടികയില്‍ കൂടുതല്‍ പേരെ കണ്ടെത്തിയതോടെ ജാഗ്രതയും പ്രതിരോധ പ്രവര്‍ത്തനങ്ങളും ആരോഗ്യവകുപ്പ് ഊർജിതമാക്കിയിട്ടുണ്ട്.
രോഗ ഉറവിടം കണ്ടെത്തുന്നതിന്റെ ഭാഗമായി ഇന്നലെ ഒരു വവ്വാലിന്റെ സാമ്പിള്‍ മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. തിരുവനന്തപുരത്തേയും ഭോപ്പാലിലെയും ലാബുകളിലേക്കാണ് ശേഖരിക്കുന്ന സാമ്പിളുകള്‍ പരിശോധനക്കായി അയക്കുക.
അതേസമയം നിപ വൈറസ് തീവ്രമാകാന്‍ ഇടയില്ലെന്നാണ് കേന്ദ്ര വിദഗ്‌ധ സംഘത്തിന്റെ പ്രാഥമിക വിലയിരുത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്‌തമാക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിനാല്‍ നിപ വ്യാപനത്തിന് സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെയാണ് കേന്ദ്രസംഘം ചാത്തമംഗലത്ത് എത്തിയത്. മരിച്ച കുട്ടിയുടെ വീട്ടിലും പരിസര പ്രദേശങ്ങളിലും സംഘം പരിശോധന നടത്തി. കുട്ടി റംബൂട്ടാന്‍ കഴിച്ചിരുന്നതായി വീട്ടുകാര്‍ സംഘത്തോട് വ്യക്‌തമാക്കിയിരുന്നു. വവ്വാല്‍ കടിച്ച റംബൂട്ടാനാണോ കുട്ടി കഴിച്ചതെന്നതടക്കം പരിശോധിച്ച് വരികയാണ്.
Most Read: ഐഎന്‍എസ് വിക്രാന്ത് തകര്‍ക്കും; ബോംബ് ഭീഷണി