മൂന്നാര്‍: വിനോദ സഞ്ചാരികളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് യുവാക്കൾ അറസ്‌റ്റിൽ. ടോപ്പ് സ്‌റ്റേഷനില്‍ ഹോട്ടല്‍ നടത്തുന്ന മിഥുന്‍ (32), ഇയാളുടെ ബന്ധു മിലന്‍ (22), മുഹമ്മദ്ദ് ഷാന്‍ (20), ഡിനില്‍ (22) എന്നിവരെയാണ് മൂന്നാര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്.
മലപ്പുറം ഏറാട് സ്വദേശികളായ 40 യുവാക്കള്‍ ശനിയാഴ്‌ചയാണ് ടോപ്പ് സ്‌റ്റേഷന്‍ സന്ദര്‍ശിക്കുവാന്‍ എത്തിയത്. വൈകുന്നേരം ആറുമണിയോടെ എത്തിയ സംഘം സമീപത്തെ ഹില്‍ടോപ്പ് ഹോട്ടലില്‍ ചായ കുടിക്കാന്‍ കയറി. ചായക്ക് ചൂടില്ലെന്ന കാരണം പറഞ്ഞ് വിനോദ സഞ്ചാരികളുടെ സംഘത്തിലെ ആളുകളും ഹോട്ടൽ ജീവനക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി.
വാക്കേറ്റം രൂക്ഷമായതോടെ സഞ്ചാരികള്‍ ബസില്‍ കയറി സ്‌ഥലം വിട്ടെങ്കിലും ഹോട്ടല്‍ ജീവനക്കാര്‍ സുഹൃത്തുക്കളുമായി ഇരുചക്ര വാഹനങ്ങളില്‍ ബസിനെ പിന്തുടരുകയും ആക്രമിക്കുകയും ആയിരുന്നു. യെല്ലപ്പെട്ടിയിലെത്തിയ ബസിനെ ബൈക്കിലെത്തിയ സംഘം തടഞ്ഞു. വിനോദസഞ്ചാരികളെയും ബസ് ജീവനക്കാരേയും തടഞ്ഞ് ബസിന് പുറത്തിറക്കി ഹോട്ടല്‍ ജീവനക്കാര്‍ മര്‍ദ്ദിക്കുകയായിരുന്നു.
നാട്ടിലേക്ക് മടങ്ങിപ്പോയ സംഘം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് എട്ടുപേരടങ്ങുന്ന സംഘത്തിലെ നാലുപേരെ മൂന്നാര്‍ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും. അക്രമത്തില്‍ ഗുരുതര പരിക്കേറ്റവരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
Most Read: പിങ്ക് പോലീസ് പരസ്യവിചാരണ; സർക്കാർ അപ്പീൽ ഇന്ന് ഹൈക്കോടതിയിൽ