കോഴിക്കോട്: കണ്ണൂരിലെ അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ കെ.എം ഷാജി എംഎല്‍എ ഉള്‍പ്പെടെ 30 പേര്‍ക്ക് എൻഫോസ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ (ഇ.ഡി) നോട്ടീസ്. പ്ലസ്ടു അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് 2014ല്‍ 25 ലക്ഷം കോഴ കൈപ്പറ്റിയെന്നാണ് ആരോപണം. ഷാജിയെ ഇ.ഡി ഉടന്‍ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്. കേസില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നതിനിടെയാണ് ഇ.ഡിയുടെ ഇടപെടല്‍.
ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഓഫീസിലെ ഉദ്യോഗസ്‌ഥരാണ് കേസ് അന്വേഷിക്കുന്നത്. അഴിമതി ആരോപണം ആദ്യം ഉന്നയിച്ച ലീഗ് മുന്‍ പ്രാദേശിക നേതാവ് നൗഷാദ് പൂതപ്പാറ, സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികള്‍, പി.ടി.എ ഭാരവാഹികള്‍, സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയ സിപിഎം നേതാവ് കുടുവന്‍ പത്മനാഭന്‍ എന്നിവര്‍ക്കും ഇ.ഡി നോട്ടീസ് നല്‍കിയതായാണ് വിവരം.
Read Also: ജനങ്ങളെ പിഴിയുന്നു; ശമ്പള പരിഷ്‌ക്കരണം വോട്ടുബാങ്കിനെ ഭയന്ന്; സര്‍ക്കാരിനെതിരെ ഹൈക്കോടതി
സ്‌കൂള്‍ മാനേജ്മെന്റില്‍ നിന്നും ഷാജി 25 ലക്ഷം കോഴ വാങ്ങിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്‌തമായിട്ടുണ്ടെന്നാണ് വിജിലന്‍സ് എഫ്‌ഐആറില്‍ പറയുന്നത്. സ്‌കൂളിലെ വരവ് ചെലവ് കണക്കുകള്‍ പരിശോധിച്ചതില്‍ നിന്നും സാക്ഷി മൊഴികളില്‍ നിന്നുമാണ് ഇത് വ്യക്‌തമായതെന്നും വിജിലന്‍സ് തലശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ട്.