തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് മുതൽ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാസ്‌കും സാമൂഹിക അകലവും ഉറപ്പാക്കാൻ പോലീസ് പരിശോധന ശക്‌തമാക്കും. ഇന്ന് ആരംഭിക്കുന്ന എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷാ കേന്ദ്രങ്ങളിൽ കോവിഡ് ജാഗ്രത കർശനമായി പാലിക്കണമെന്നാണ് നിർദേശം.
സംസ്‌ഥാനത്ത് കോവിഡ് കേസുകൾ ഉയരുന്ന പശ്‌ചാത്തലത്തിലാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. ഒരാഴ്‌ചയോളമായി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിന് മുകളിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഒരിടത്തും കോവിഡ് മാനദണ്ഡം പാലിക്കാത്തതാണ് കേസുകൾ ഉയരാൻ പ്രധാന കാരണം.
വിഷുവും പരീക്ഷകൾ ആരംഭിച്ചതും കാരണം വരും ദിവസങ്ങളിൽ രോഗികളുടെ എണ്ണം വർധിക്കാൻ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് നിയന്ത്രണം കർശനമാക്കുന്നത്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങി നിലവിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാൻ പോലീസ് പരിശോധന ശക്‌തമാക്കും.
നിര്‍ദേശം നടപ്പാക്കുന്നതിനുള്ള നോഡല്‍ ഓഫീസറായി ക്രമസമാധാന വിഭാഗം എഡിജിപി വിജയ് എസ് സാഖറെയെ നിയോഗിച്ചു. നടപടിയെടുക്കാൻ സെക്റ്ററൽ മസിട്രേറ്റുമാരെയും നിയമിക്കും. ഇതര സംസ്‌ഥാനത്ത് നിന്ന് വരുന്നവർ ഒരാഴ്ച്ച ക്വാറന്റൈൻ കർശനമായി പാലിക്കണം.
കൂടുതൽ സാമ്പിളുകൾ പരിശോധിക്കാനും തീരുമാനിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏർപ്പെട്ടവർ ആർടിപിസിആർ പരിശോധന നടത്തണം. പരീക്ഷാ ഹാളുകളിലും കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. വാക്‌സിനേഷൻ ഊർജിതമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Also Read: പാനൂരിലെ ആക്രമ സംഭവം; ലീഗ് പ്രവർത്തകർ കസ്‌റ്റഡിയിൽ