കവരത്തി : കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിനും മറ്റുമായി കേന്ദ്രസംഘം ഉടൻ തന്നെ ലക്ഷദ്വീപിലെത്തും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷദ്വീപിൽ കോവിഡ് കേസുകളുടെ എണ്ണം ഉയരുന്നുണ്ട്. ഇതിനെ തുടർന്നാണ് ഇപ്പോൾ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലക്ഷദ്വീപിലേക്ക് കേന്ദ്രസംഘത്തെ അയക്കുന്നത്.
ലക്ഷദ്വീപിൽ ആദ്യം കോവിഡ് സ്‌ഥിരീകരിച്ചത് ഇന്ത്യൻ ബറ്റാലിയനിലെ ഒരു കുക്കിനായിരുന്നു. ജനുവരി 3ആം തീയതിയാണ് ഇയാൾ കൊച്ചിയിൽ നിന്നും കവരത്തിയിലേക്ക് കപ്പലിൽ പുറപ്പെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അയാൾക്ക് കോവിഡ് രോഗം സ്‌ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്‌ച മുതൽ ലക്ഷദ്വീപിൽ ഇതുവരെ 27 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്.
ലക്ഷദ്വീപിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നത് കവരത്തിയിലാണ്. തിങ്കളാഴ്‌ച മുതൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്‌ച മുതൽ ലക്ഷദ്വീപിൽ 144 പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടാതെ രോഗവ്യാപനം രൂക്ഷമാകുന്ന പ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി പ്രതിരോധ പ്രവർത്തനങ്ങളും നിലവിൽ ശക്‌തമാക്കുകയാണ്.
Read also : സുഗതകുമാരിയുടെ ജൻമദിനം; നാളെ സംസ്‌ഥാനത്തെ സ്‌കൂളുകളിൽ വൃക്ഷത്തൈകൾ നടും