ടോക്യോ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജപ്പാനിലെ ആറ് പ്രവിശ്യകളിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു. രാജ്യതലസ്‌ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, സൈതാമ, ചിബ, കനഗാവ, ഒസാക്ക, ഒഖിനാവ എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. ദിനംപ്രതിയുള്ള കോവിഡ് കേസുകളിൽ 61 ശതമാനത്തോളം വർധനവുണ്ടായതിന് പിന്നാലെയാണ് രോഗവ്യാപനം നിയന്ത്രിക്കാൻ ജാപ്പനീസ് ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
കോവിഡ് കേസുകൾ കുതിച്ചുയരുന്ന രാജ്യത്തെ ആറ് പ്രവിശ്യകളിൽ ഓഗസ്‌റ്റ് 31 വരെ അടിയന്തരാവസ്‌ഥ ഏർപ്പെടുത്താനാണ് തീരുമാനിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഹൊക്കായിഡോ, ഇഷികാവ, ക്യോടോ, ഹ്യോഗോ, ഫുക്കുഓക്ക എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്നും സർക്കാർ അഭ്യർഥിച്ചു. യുവാക്കൾക്ക് കൂടുതൽ വാക്‌സിൻ നൽകാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഓഗസ്‌റ്റ് അവസാന വാരത്തോടെ രാജ്യത്തെ 40 ശതമാനത്തിലധികം പേർക്ക് രണ്ട് ഡോസ് വാക്‌സിനും നൽകാനാണ് ലക്ഷ്യമിടുന്നതെന്നും ജാപ്പനീസ് സർക്കാർ അറിയിച്ചു.
കോവിഡ് വ്യാപനം മൂലം ഒരു വർഷത്തെ കാലതാമസത്തിന് ശേഷമാണ് ടോക്യോവിൽ ഒളിമ്പിക്‌സ് ആരംഭിച്ചത്. ജൂലൈ 23 മുതലാണ് മൽസരങ്ങൾ തുടങ്ങിയത്. ഓഗസ്‌റ്റ് 8 വരെ ഇത് തുടരും. ഒളിമ്പിക്‌സിന്റെ നടത്തിപ്പ് രാജ്യത്തെ കോവിഡ് കേസുകൾ വർധിക്കാൻ ഇടയാക്കുമെന്ന വിമർശനങ്ങൾ നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു.
Read Also: രാഷ്‌ട്രീയ ലക്ഷ്യത്തോടെ തന്നെയാണ് നേതാക്കളെ കണ്ടത്; ഡെൽഹി സന്ദർശനത്തിൽ മമത