ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി ഹോട്ടലുകളും ബാറുകളും ഇന്ന് മുതൽ അടച്ചിടാനാണ് തീരുമാനം. പാഴ്‌സൽ മാത്രമാകും അനുവദിക്കുക. ഡോക്‌ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പടരുന്ന സാഹചര്യത്തിൽ, കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഐഎംഎ ഭാരവാഹികളുമായും, മുതിർന്ന ഡോക്‌ടർമാരുമായും ചർച്ച നടത്തി.
ഡെൽഹിയിലെ ജയിലുകളിലും കോവിഡ് പടരുന്നതായുള്ള റിപ്പോർട് പുറത്തു വന്നിട്ടുണ്ട്. 66 തടവുകാർക്കും 48 ജയിൽ ജീവനക്കാർക്കും കോവിഡ് ബാധിച്ചതായാണ് വിവരം. തലസ്‌ഥാനത്ത് ലോക്ക്ഡൗൺ നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറിയിച്ചിരുന്നെങ്കിലും തൊട്ടുപിന്നാലെ ദുരന്ത നിവാരണ അതോറിറ്റി കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി.
നേരത്തെ സ്വകാര്യ സ്‌ഥാപനങ്ങളിൽ പൂർണമായും വർക്ക് ഫ്രം ഹോം നടപ്പിലാക്കാനും നിർദ്ദേശം നൽകിയിരുന്നു. അതേസമയം, സംസ്‌ഥാനങ്ങളിലെ കോവിഡ് സാഹചര്യം വിലയിരുത്താനും നിർദ്ദേശം നല്‍കാനുമായി പ്രധാനമന്ത്രി വിളിച്ചു ചേർക്കുന്ന യോഗം വ്യാഴാഴ്‌ച ചേരുമെന്നാണ് സൂചന.
Read Also: വധഭീഷണി കേസ്; ദിലീപിന്റെ അറസ്‌റ്റ് തടഞ്ഞ് ഹൈക്കോടതി