തിരുവനന്തപുരം: സംസ്‌ഥാനത്തെ നിലവിലെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോഗം ചേരും. ഇന്ന് വൈകുന്നേരം 3.30നാണ് യോഗം ചേരുന്നത്. കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകുന്ന കാര്യത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ തീരുമാനം ഉണ്ടാകും.
അതേസമയം സംസ്‌ഥാനത്ത് നവംബർ മാസത്തോടെ സ്‌കൂളുകൾ തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ഇന്ന് നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. കൂടാതെ ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി ഹോട്ടലുടമകൾ നേരത്തെ തന്നെ അധികൃതരെ സമീപിച്ചിരുന്നു. ഇക്കാര്യത്തിലും ഇന്നത്തെ യോഗത്തിൽ തീരുമാനമെടുക്കും.
സംസ്‌ഥാനത്ത് നിലവിൽ എല്ലാ വ്യാപാര സ്‌ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ ഹോട്ടലുകളിൽ ഇരുന്ന് ആഹാരം കഴിക്കാനും അനുമതി നൽകണമെന്നാണ് ഹോട്ടലുടമകൾ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കഴിഞ്ഞ അവലോകന യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും ആരോഗ്യവകുപ്പ് ഇക്കാര്യത്തെ എതിർക്കുകയായിരുന്നു. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതി നൽകിയാൽ അത് രോഗവ്യാപനം ഉണ്ടാകുന്നതിന് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.
കൂടാതെ ബാറുകളിൽ ഇരുന്ന് മദ്യം കഴിക്കുന്നതിനും നിലവിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പാഴ്‌സൽ വിതരണം മാത്രമാണ് നിലവിൽ നടക്കുന്നത്. ഇക്കാര്യത്തിലും ഇന്ന് നടക്കുന്ന യോഗത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read also: വിലങ്ങാട് കണ്ടെത്തിയ കാൽപ്പാടുകൾ പുള്ളിപുലിയുടേത്; സ്‌ഥിരീകരിച്ച് വനംവകുപ്പ്