റായ്‌പൂര്‍ : ദിനംപ്രതി ഉയരുന്ന കോവിഡ് ബാധിതരുടെ എണ്ണം കണക്കിലെടുത്ത് ഛത്തീസ്ഗഡില്‍ 10 ജില്ലകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായ്‌പൂര്‍ ഉള്‍പ്പെടെയുള്ള 10 ജില്ലകളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച മുതലാണ് ലോക്ഡൗണ്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ ഉള്ള ജില്ലയാണ് തലസ്ഥാനമായ റായ്‌പൂര്‍. ദിനംപ്രതി 900 മുതല്‍ 1000 വരെയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍.
റായ്‌പൂരില്‍ മാത്രം ഇതുവരെ 2600 ല്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. രോഗ വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍ തീരുമാനിച്ചിരിക്കുന്നത്. റായ്‌പൂര്‍ ജില്ല മുഴുവനായി കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. ജില്ലാ അതിര്‍ത്തികള്‍ ഈ കാലയളവില്‍ അടച്ചിടുമെന്നാണ് ജില്ലാ കളക്ടർ എസ് ഭാരതി ദാസന്‍ വ്യക്തമാക്കിയിരിക്കുന്നത്.
Read also : സ്വപ്‌ന സുരേഷ് എൻഐഎ കസ്‌റ്റഡിയിൽ; സന്ദീപ് നായർക്ക് ജാമ്യം
സമ്പൂര്‍ണ ലോക്ഡൗണ്‍ ആയതിനാല്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും അടച്ചിടും. പൊതുസ്ഥലങ്ങളില്‍ ആളുകള്‍ ഒത്തുകൂടാന്‍ അനുവദിക്കില്ല. പലചരക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉൾപ്പെടെ ഉള്ളവ അടച്ചിടുമെന്നും അധികൃതര്‍ വ്യക്തമാക്കി. മെഡിക്കല്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുവദിക്കുമെങ്കിലും മരുന്നുകള്‍ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനം ഒരുക്കുമെന്നാണ് വ്യക്തമാകുന്നത്.
സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും അടിയന്തിര സര്‍വീസ് നടത്തുന്ന സ്വകാര്യ വാഹനങ്ങള്‍ക്കും മാത്രമേ പെട്രോള്‍ പമ്പുകളില്‍ നിന്നും ഇന്ധനം അനുവദിക്കുകയുള്ളൂ. ആരോഗ്യം, വൈദ്യുതി, ജലവിതരണം, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നീ അവശ്യ സേവനങ്ങള്‍ക്ക് നിയന്ത്രണം ബാധകമല്ല. ഛത്തീസ്ഗഡില്‍ ഇതുവരെ 86183 ആളുകളാണ് കോവിഡ് ബാധിതരായത്. ഇവരില്‍ 37853 ആളുകളാണ് നിലവില്‍ ചികിത്സയില്‍ തുടരുന്നത്. 677 പേര്‍ സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചിട്ടുണ്ട്.
Read also : മോളിവുഡിന്റെ ‘ബ്രൂസ് ലീ’; ചിത്രത്തിന്റെ പ്രഖ്യാപനവുമായി പ്രമുഖ താരങ്ങള്‍