തിരുവനന്തപുരം : സംസ്‌ഥാനത്ത് വടക്കൻ ജില്ലകളിൽ കോവിഡ് വ്യാപനം ഉയരുന്നതായും, ഇവിടങ്ങളിലെ സാഹചര്യം പ്രത്യേകമായി പരിശോധിക്കുമെന്നും വ്യക്‌തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ അടിസ്‌ഥാനത്തിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ കോവിഡ് പരിശോധന വർധിപ്പിക്കാൻ ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.
രോഗവ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കോവിഡ് പരിശോധനകൾ വർധിപ്പിക്കാൻ നിർദേശം ലഭിച്ചിട്ടുള്ള ജില്ലകളിൽ കളക്‌ടർമാർ അക്കാര്യം ഉറപ്പ് വരുത്തണമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കൂടാതെ കോവിഡ് ബാധിതരായ ആളുകളിൽ പ്രായം കുറഞ്ഞവർ ആശുപത്രികളിൽ പോകാൻ വിമുഖത കാണിക്കുന്നതും പ്രശ്‌നങ്ങൾ രൂക്ഷമാക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിനായി ഇത്തരക്കാർക്കിടയിൽ ക്യാംപയിൻ ശക്‌തമാക്കണമെന്നും അദ്ദേഹം വ്യക്‌തമാക്കി.
കോവിഡ് രോഗലക്ഷണങ്ങൾ ഉള്ളവരും, രോഗബാധിതരും ക്വാറന്റെയ്ൻ കൃത്യമായി പാലിക്കുന്നുണ്ടെന്ന് വാർഡ്‌തല സമിതികൾ ഉറപ്പ് വരുത്തണം. കൂടാതെ പ്രാഥമിക സമ്പർക്കത്തിൽ ഉൾപ്പെടുന്ന ആളുകളുടെ വിവരങ്ങൾ കോവിഡ് പോർട്ടലിൽ കൃത്യമായി രജിസ്‌റ്റർ ചെയ്യണമെന്നും, വയോജനങ്ങൾക്ക് വേണ്ടി വാക്‌സിൻ രജിസ്‌റ്റർ ചെയ്യുമ്പോൾ രണ്ടാം ഡോസിനുള്ള സന്ദേശം ശ്രദ്ധിക്കപ്പെടാതെ പോകുന്ന പ്രശ്‌നത്തിൽ പരിഹാരം കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Read also : ‘ശിവസേനയും ബിജെപിയും, ആമിർഖാനും കിരൺ റാവുവും പോലെ’; സഞ്‌ജയ് റാവത്ത്