ന്യൂഡെൽഹി: കേരളത്തിൽ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ ഒരു മാസത്തിനിടെ കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം കുറഞ്ഞത് നല്ല സൂചനയാണ് എന്ന് ആരോഗ്യ മന്ത്രാലയം വിലയിരുത്തുന്നു. രോഗവ്യാപനം നിയന്ത്രിച്ച സംസ്‌ഥാനത്തിന്റെ നടപടിയെ കേന്ദ്രം അഭിനന്ദിച്ചു. ഫെബ്രുവരി 11ന് 63,000 കോവിഡ് രോഗികളായിരുന്നു കേരളത്തിൽ ഉണ്ടായിരുന്നത്. ഇത് മാർച്ച് 11 ആയപ്പോൾ 35,000ത്തിലെത്തി. എന്നാൽ, കോവിഡ് വ്യാപനം രൂക്ഷമായ രാജ്യത്തെ 10 ജില്ലകളിൽ എറണാകുളവും ഉൾപ്പെടുന്നു.
അതേസമയം, മഹാരാഷ്‌ട്രയിലെ ചില ജില്ലകളിൽ കോവിഡ് വ്യാപനം കൂടുന്നതിൽ കേന്ദ്രം ആശങ്ക പ്രടിപ്പിച്ചു. കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നാഗ്‌പൂരിൽ മാർച്ച് 15 മുതൽ 21 വരെ ഒരാഴ്‌ചത്തേക്ക് മഹാരാഷ്‌ട്ര സർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുക ആണ്.
പരമാവധി പേർക്ക് പ്രതിരോധ കുത്തിവെപ്പ് ഉറപ്പാക്കാൻ സ്വകാര്യ ആശുപത്രികളിൽ 24 മണിക്കൂർ വാക്‌സിനേഷന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകി. പ്രതിദിനം 50 ലക്ഷം പേർക്ക് കുത്തിവെപ്പ് നൽകുന്ന രീതിയിലേക്ക് വാക്‌സിനേഷന്റെ വേഗത കൂട്ടുകയാണ് ലക്ഷ്യം.
രാജ്യത്ത് രണ്ടാം ഘട്ട വാക്‌സിനേഷൻ പുരോഗമിക്കുക ആണ്. മുതിർന്ന പൗരൻമാർക്കും, ഗുരുതര രോഗങ്ങളുള്ള 45 വയസിന് മുകളിലുള്ളവർക്കും ആണ് രണ്ടാം ഘട്ടത്തിൽ വാക്‌സിൻ വിതരണം ചെയ്യുന്നത്. അടുത്ത ഘട്ടത്തിൽ 50 വയസിനു മുകളിലുള്ളവർക്ക് വാക്‌സിൻ നൽകാനാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നീക്കം. രണ്ടരക്കോടിയോളം പേർ ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ചതായാണ് കണക്കുകൾ വ്യക്‌തമാക്കുന്നത്.
Also Read: ഉമ്മൻ ചാണ്ടിക്ക് സ്വാഗതം; നേമം ബിജെപിയുടെ ഉരുക്കുകോട്ടയെന്ന് കെ സുരേന്ദ്രൻ