തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം സംസ്‌ഥാനത്ത് വീണ്ടും കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നു. ഇന്ന് 765 പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് രോഗബാധ കൂടുതൽ. ഒമൈക്രോൺ വകഭേദമാണ് സംസ്‌ഥാനത്ത് വ്യാപിക്കുന്നതെന്നാണ് ആരോഗ്യവകുപ്പിന്റെ സ്‌ഥിരീകരണം. ഒരു മാസത്തിനിടെ 20 പേർ കോവിഡ് ബാധിച്ചു മരിച്ചെന്ന കണക്കും ആരോഗ്യവകുപ്പ് ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.
കോവിഡിനെതിരെ പ്രതിരോധം ശക്‌തമാക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. ആർസിസി, മലബാർ കാൻസർ സെന്റർ, ശ്രീചിത്ര ആശുപത്രി, സ്വകാര്യ ആശുപത്രികൾ എന്നിവടങ്ങളിൽ കോവിഡ് രോഗികൾക്ക് പ്രത്യേകം കിടക്കകൾ മാറ്റിവെക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. കേസുകൾ പ്രത്യേകം റിപ്പോർട് ചെയ്യാനും ആശുപത്രികൾക്ക് നിർദ്ദേശമുണ്ട്. ജീവിതശൈലി രോഗം ഉള്ളവർ, ഗർഭിണികൾ, പ്രായമായവർ, കുട്ടികൾ എന്നിവർ കൃത്യമായി മാസ്‌ക് ധരിക്കണം. ഇവർ കോവിഡ് ലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തണം.
ആരോഗ്യപ്രവർത്തകർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. ഒരുമാസത്തിനിടെ മരിച്ചവരിൽ ഭൂരിഭാഗം പേരും 60 വയസിന് മുകളിൽ പ്രായം ഉള്ളവരാണ്. നിലവിൽ ഐസിയുവിൽ ചികിൽസയിൽ ഉള്ളവരിൽ അധികവും പ്രായമുള്ളവരാണ്. അവരിൽ തന്നെ പലവിധ ജീവിതശൈലീ രോഗങ്ങളും ഉള്ളവരുണ്ട്. ഫെബ്രുവരിയിൽ കേസുകൾ തീരെ കുറവായിരുന്ന സ്‌ഥാനത്താണ് മാർച്ചിൽ വർധനവ് ഉണ്ടായത്.
പരിശോധനക്ക് അയച്ചതിൽ കൂടുതലും ഒമൈക്രോൺ ആണെന്നാണ് സ്‌ഥിരീകരണം. ഇതേത്തുടർന്ന് ജനിതക പരിശോധന വർധിപ്പിക്കാനും മന്ത്രി നിർദ്ദേശം നൽകി. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് നടത്തിയ യോഗത്തിൽ കേരളത്തിലെ കോവിഡ് സാഹചര്യങ്ങൾ വിലയിരുത്തി. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്‌ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ, അഡീഷണൽ ഡയറക്‌ടർമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Most Read: തൈര് പാക്കറ്റുകളിൽ ‘ദഹി’ വേണ്ട; പ്രാദേശിക വാക്ക് തന്നെ മതിയെന്ന് ഭക്ഷ്യസുരക്ഷാ അതോറിറ്റി