ഡെൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 3,43,144 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. 4000 പേർ മരിച്ചു. സംസ്‌ഥാനങ്ങളിലെ ലോക്ക്ഡൗണും കോവിഡ് മാനദണ്ഡങ്ങളും പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് വരുത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
നാല് ലക്ഷത്തിന് മുകളിലായിരുന്ന കോവിഡ് കേസുകളിൽ അടുത്ത ദിവസങ്ങളിൽ കുറവ് വന്നിട്ടുണ്ട്. അതേസമയം പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കയുയർത്തുന്നു. ഏറ്റവും കൂടുതൽ മരണമുണ്ടായത് മഹാരാഷ്‌ട്രയിലും കർണാടകയിലുമാണ്.
രാജ്യത്തുടനീളം 2,40,46,809 പേർക്കാണ് ഇതുവരെ രോഗം സ്‌ഥിരീകരിച്ചത്. ഇതിൽ 2,00,79,599 പേർ രോഗമുക്‌തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 3,44,776 പേർ രോഗമുക്‌തി നേടി. വിവിധ സംസ്‌ഥാനങ്ങളിലായി 37,04,893 രോഗികളാണ് നിലവിൽ ചികിൽസയിലുള്ളത്. 2,62,317 പേരുടെ ജീവൻ ഇതുവരെ കോവിഡ് കവർന്നു.
പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ മഹാരാഷ്‌ട്രയാണ് മുന്നിൽ. കേരളം, കർണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവയാണ് രോഗവ്യാപനം രൂക്ഷമായ മറ്റു സംസ്‌ഥാനങ്ങൾ. രാജ്യത്ത് റിപ്പോർട് ചെയ്യുന്ന പുതിയ കേസുകളിൽ 49.79 ശതമാനവും ഈ അഞ്ച് സംസ്‌ഥാനങ്ങളിലാണ്.
രാജ്യത്തുടനീളം 17,92,98,584 പേർക്ക് ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിനേഷൻ നൽകി. 31,13,24,100 പേരുടെ സാമ്പിൾ പരിശോധിച്ചു. വ്യാഴാഴ്‌ച മാത്രം 18,75,515 സാമ്പിളുകൾ പരിശോധിച്ചതായും ഐസിഎംആർ കണക്കുകൾ വ്യക്‌തമാക്കുന്നു.
Also Read: കമൽ ഹാസന് തിരിച്ചടി; മക്കൾ നീതി മയ്യത്തിൽ നിന്ന് രാജിവച്ച് കൂടുതൽ നേതാക്കൾ