കോഴിക്കോട്: ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനം. എല്ലാ തദ്ദേശ സ്‌ഥാപനങ്ങളും നിലവിലെ കേന്ദ്രങ്ങള്‍ക്ക് പുറമെ ഓരോ വാക്‌സിനേഷന്‍ സെന്റർ കൂടി ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ കളക്‌ടർ സാംബശിവ റാവു നിര്‍ദ്ദേശിച്ചു. ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത തദ്ദേശ സ്‌ഥാപന അധ്യക്ഷൻമാരുടേയും സെക്രട്ടറിമാരുടേയും യോഗത്തില്‍ വെച്ചാണ് കളക്‌ടർ ഇക്കാര്യം അറിയിച്ചത്.
വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ അസി. കളക്‌ടർ മുകുന്ദ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി ജയശ്രീ, അഡീ. ഡിഎംഒ ഡോ. മോഹന്‍ദാസ് തുടങ്ങിയവരും പങ്കെടുത്തു.
വാക്‌സിനേഷന്‍ വേഗത്തിലാക്കാനും തിരക്ക് കുറക്കാനുമാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുന്നതെന്ന് കളക്‌ടർ വ്യക്‌തമാക്കി. 9,56,925 പേരാണ് ജില്ലയില്‍ ഇതുവരെ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തത്. ഇതില്‍ 7,69,906 പേര്‍ ആദ്യ ഡോസും 1,87,019 പേര്‍ രണ്ടാം ഡോസും സ്വീകരിച്ചു.
കമ്യൂണിറ്റി ഹാളുകളോ ടൗണ്‍ ഹാളുകളോ വാക്‌സിനേഷനായി ഉപയോഗിക്കാമെന്ന് കളക്‌ടർ അറിയിച്ചു. കൂടാതെ ഇന്റര്‍നെറ്റ് സൗകര്യം കുറഞ്ഞ പ്രദേശങ്ങള്‍, മൽസ്യ തൊഴിലാളികളുടെയും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗക്കാരുടെയും താമസസ്‌ഥലം എന്നിവിടങ്ങളിൽ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉറപ്പുവരുത്തും.
അതേസമയം അധികമായി ഏര്‍പ്പെടുത്തുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ആവശ്യത്തിന് ഡോക്‌ടര്‍മാരെ വിന്യസിക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫിസറെ ചുമതലപ്പെടുത്തി. ആവശ്യമെങ്കില്‍ മൊബൈല്‍ യൂണിറ്റിലെ ഡോക്‌ടര്‍മാരുടെ സേവനവും പ്രയോജനപ്പെടുത്താം.
കോവിഡ് ബാധിതരുടെ സമ്പര്‍ക്കം കൃത്യമായി അന്വേഷിക്കാനും കോവിഡ് ലക്ഷണങ്ങളുള്ള 60 വയസിന് മുകളില്‍ പ്രായമുള്ളവരെയും കിടപ്പുരോഗികളെയും ഗൃഹവാസ പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനും കളക്‌ടർ നിര്‍ദ്ദേശം നൽകി.
Malabar News: പച്ചക്കറി വണ്ടിയിൽനിന്ന് വിദേശമദ്യം പിടികൂടി