മലപ്പുറം: ഏറ്റവും കൂടുതൽ ആളുകളും കോവിഡ് രോഗികളുമുള്ള മലപ്പുറം ജില്ലയിൽ ജനസംഖ്യക്ക് ആനുപാതികമായി കോവിഡ് വാക്‌സിൻ ലഭ്യമാക്കി ജില്ലയിലെ ജനങ്ങളോട് നീതീ പാലിക്കാൻ സർക്കാർ അടിയന്തിരമായി തയ്യാറാകണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു.
42,72,090 ആളുകളുള്ള ജില്ലയിൽ ഇതേവരെ ഒന്നും രണ്ടും ഡോസ് വാക്‌സിൻ നൽകിയത് കേവലം 16 ശതമാന മായ 6,65,279 ആളുകൾക്ക് മാത്രമാണ്. ജനസംഖ്യ കുറഞ്ഞ തിരുവനന്തപുരത്ത് ഇത് 30ഉം , കൊല്ലത്ത് 25ഉം ,പത്തനംതിട്ടയിൽ 42ഉം കോട്ടയത്ത് 27ഉം ശതമാനമാണ് മലപ്പുറം ഒഴികെയുള്ള മുഴുവൻ ജില്ലകളിലും വാക്‌സിൻ വിതരണം വളെരെ മുന്നിലാണ്.
പ്രവാസികൾ കൂടുതലുള്ളതും ഗിരിവർഗക്കാർ ഉൾപ്പെടെയുള്ള ജനങ്ങൾ താമസിക്കുന്ന ജില്ലയിൽ ആനുപാതികമായ വാക്‌സിൻ വിതരണ കേന്ദ്രങ്ങളോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. ഈ അനീതി ഖേദകരവും പ്രതിഷേധാർഹവുമാണ്. ആരോഗ്യരംഗത്ത് അടിസ്‌ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ ആവശ്യമായ ഇടപെടൽ നടത്താൻ കളക്‌ടറും ജില്ല പഞ്ചായത്തധികൃതരും മറ്റു ജനപ്രതിനിധികളും സർക്കാരിൽ അടിയന്തിരമായി ഇടപെടണം.
മതിയായി വാക്‌സിനേഷൻ നടത്തി ജില്ലയെ വരിഞ്ഞു മുറുക്കുന്ന ലോക്ക്‌ഡൗണിൽ നിന്നും രക്ഷപ്പെടുത്തണമെന്നും കമ്മിറ്റി അഭ്യർഥിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്കും, കായിക ക്ഷേമ വകുപ്പ് മന്ത്രിക്കും കളക്‌ടർ ഉൾപ്പടെയുള്ള മറ്റു ജനപ്രതിനിധികൾക്കും ജില്ലാ കമ്മിറ്റി നിവേദനം നൽകി. ഓൺലൈനായി നടന്ന യോഗത്തിൽ കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ചു.
പിഎം മുസ്‌തഫ മാസ്‌റ്റർ, എംഎന്‍ കുഞ്ഞഹമ്മദ് ഹാജി, സയ്യിദ് കെകെഎസ് തങ്ങൾ, സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, സികെയു മൗലവി, പിഎസ്‌കെ ദാരിമി, യുസുഫ് ബാഖവി മാറഞ്ചേരി, പികെഎം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, പികെ ബശീര്‍ ഹാജി, അലവിക്കുട്ടി ഫൈസി എടക്കര, മുഹമ്മദ് ഹാജി മുന്നിയൂര്‍, കെപി ജമാല്‍ കരുളായി, എ അലിയാര്‍ കക്കാട് എന്നിവർ സംബന്ധിച്ചു.
Most Read: ‘അവിവാഹിതകളും മദ്യപാനികളും കോവിഡ് വാക്‌സിൻ എടുക്കരുത്’; വസ്‌തുത എന്ത്?