പാരിസ്: കോവിഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് വ്യക്‌തമായതായി വാക്‌സിൻ നിർമാതാക്കളായ അമേരിക്കൻ കമ്പനി ഫൈസർ. ജർമ്മൻ മരുന്ന് കമ്പനിയായ ബയേൺടെക്കുമായി ചേർന്നാണ് ഫൈസർ വാക്‌സിൻ വികസിപ്പിക്കുന്നത്. വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിൽ 90 ശതമാനം ഫലപ്രാപ്‌തി കണ്ടെത്തിയെന്ന് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്‌തു.
കോവിഡ് വാക്‌സിൻ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വാർത്തകൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകത്തിന് മുന്നിലാണ് ഫൈസറിന്റെ വെളിപ്പെടുത്തൽ. മനുഷ്യരിൽ നടത്തിയ പരീക്ഷണങ്ങളുടെ വിവരങ്ങൾ കമ്പനി ആദ്യമായാണ് പുറത്തുവിടുന്നത്. കോവിഡ് ബാധിക്കാത്തവരിൽ നടത്തിയ പരീക്ഷണങ്ങളിൽ രോഗബാധ തടയുന്നതിൽ വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്ന് കമ്പനി അവകാശപ്പെടുന്നു. മീസിൽസ് അടക്കമുള്ള രോഗങ്ങൾക്കെതിരെ കുട്ടികൾക്ക് നൽകുന്ന വാക്‌സിനുകൾ പോലെ തന്നെ ഫലപ്രദമാണ് കോവിഡ് വാക്‌സിൻ. ഇതുവരെ സുരക്ഷാ പ്രശ്‌നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്‌തമാക്കി.
രണ്ട് ഡോസ് വാക്‌സിന് വേണ്ടി അടിയന്തിര അനുമതിക്കായി ഈ മാസം അവസാനം തന്നെ ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷനെ സമീപിക്കാനാണ് ഫൈസർ ഒരുങ്ങുന്നത്. രണ്ടാമത്തെ ഡോസ് എടുത്തു കഴിഞ്ഞ് 7 ദിവസത്തിനകം വാക്‌സിൻ സ്വീകരിച്ചയാൾക്ക് കോവിഡ് രോഗബാധയിൽ നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് മനസിലാക്കുന്നത്.
നിലവിൽ 11 കോവിഡ് വാക്‌സിനുകളാണ് പരീക്ഷണ ഘട്ടത്തിലുള്ളത്. മൂന്നാം ഘട്ട പരീക്ഷണങ്ങളിലാണ് വാക്‌സിൻ ഫലപ്രദമാണെന്ന് വ്യക്‌തമാകുന്നതെന്ന് ഫൈസർ ചെയർമാനും സിഇഒയുമായ ആൽബർട്ട് ബൗള പറഞ്ഞു. മൂന്നാം ഘട്ട വാക്‌സിൻ പരീക്ഷണങ്ങളുടെ പ്രതീക്ഷ നൽകുന്ന ഫലം പുറത്തുവിടുന്ന ആദ്യ കമ്പനിയാണ് ഫൈസർ. റെക്കോർഡ് വേഗത്തിലാണ് ഫൈസറിന്റെ വാക്‌സിൻ പരീക്ഷണങ്ങൾ പുരോഗമിക്കുന്നത്.
Read also: അമ്പിളിക്കല കസ്‌റ്റഡി മരണം; ജയിൽ ഉദ്യോഗസ്‌ഥർ അറസ്‌റ്റിൽ