രാഷ്‌ട്രീയ കാമധേനു അയോഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ചാണക ചിപ്പിന്റെ അവകാശ വാദങ്ങള്‍ ശാസ്‌ത്രീയമായി തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ നാനൂറോളം ശാസ്‌ത്രജ്ഞരുടെ കത്ത്. പശുചാണകം കൊണ്ട് റേഡിയേഷന്‍ തടയാന്‍ സഹായിക്കുന്ന ചാണക ചിപ്പുകള്‍ പുറത്തിറക്കിയ രാഷ്‌ട്രീയ കാമധേനു അയോഗിനോട് തെളിവ് ആവശ്യപ്പെട്ടാണ് ശാസ്‌ത്രജ്ഞര്‍ രംഗത്ത് എത്തിയിരിക്കുന്നത്.
ഇത്തരമൊരു അവകാശ വാദം ഉയര്‍ത്താന്‍ രാഷ്‌ട്രീയ കാമധേനു അയോഗ് ചെയര്‍മാന്‍ വല്ലഭായി കത്തിരീയക്ക് വിവരം ലഭിച്ചതെവിടെ നിന്നാണെന്ന് ശാസ്‌ത്രജ്ഞര്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രാജ്യത്തെ കന്നുകാലി സമ്പത്തിനെ ശാസ്‌ത്രീയമായി പരിപാലിക്കുന്നതിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ഉണ്ടാക്കിയ സംവിധാനമാണ് രാഷ്‌ട്രീയ കാമധേനു അയോഗ്. ഒക്‌ടോബർ 13നാണ് ചാണക ചിപ്പുകള്‍ പുറത്തിറക്കിയ വിവരം വല്ലഭായി കത്തിരീയ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയത്. പശുചാണകം കൊണ്ട് നിര്‍മ്മിച്ച ചിപ്പുകള്‍ മൊബൈല്‍ ഫോണില്‍ നിന്നുള്ള റേഡിയേഷന്‍ തടയാന്‍ സഹായകമാണെന്ന് ആയിരുന്നു വാദം.
ഐഐടി മുംബൈ, ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ച്, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് എന്നിവിടങ്ങളിലെ ശാസ്‌ത്രജ്ഞരാണ് തെളിവ് ആവശ്യപ്പെട്ടിരിക്കുന്നത്. ശാസ്‌ത്രീയമായി തെളിയിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ചിപ്പ് പുറത്തിറക്കിയത് എന്നായിരുന്നു വല്ലഭായി കത്തിരീയ കഴിഞ്ഞ ദിവസം അവകാശപ്പെട്ടത്. ഇത് സംബന്ധിച്ച പരീക്ഷണങ്ങള്‍ എവിടെ വച്ചാണ് നടന്നതെന്നും എപ്പോഴാണ് നടന്നതെന്നും ശാസ്‌ത്രജ്ഞര്‍ ചോദിക്കുന്നു.
Read Also: ഇന്ത്യയടക്കം 5 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ദുബായില്‍ പ്രവേശന നിയന്ത്രണം
ചാണക ചിപ്പുകള്‍ ആരുടെ നേതൃത്വത്തിലായിരുന്നു നിര്‍മ്മിച്ചതെന്നും ഇത് സംബന്ധിച്ച വിവരങ്ങളും പരീക്ഷണ ഫലങ്ങളും എവിടെയാണ് പ്രസിദ്ധീകരിച്ചതെന്നും ശാസ്‌ത്രജ്ഞര്‍ ചോദിക്കുന്നു. ഈ ഗവേഷണത്തിനായി പൊതുഖജനാവില്‍ നിന്നുള്ള പണമാണോ ചെലവിട്ടതെന്നും ആരാണ് പണം നല്‍കിയതെന്നും ശാസ്‌ത്രജ്ഞരുടെ കത്തില്‍ ചോദിക്കുന്നു.