കണ്ണൂര്‍: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കെഎസ്‌യു പ്രവര്‍ത്തകരെ പോലീസ് കസ്‌റ്റഡിയിലിരിക്കെ മര്‍ദ്ദിച്ച് സിപിഐഎം പ്രവര്‍ത്തകര്‍. തളിപ്പറമ്പിലെ മുഖ്യമന്ത്രിയുടെ കില കാമ്പസിലെ ഉൽഘാടന പരിപാടിയിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. നേരത്തെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടനകള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ മുഖ്യമന്ത്രിക്ക് അഭിവാദ്യമര്‍പ്പിച്ച് എത്തിയ സിപിഐഎം പ്രവര്‍ത്തകരാണ് പോലീസ് കസ്‌റ്റഡിയില്‍ എടുത്ത കെഎസ്‌യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. പിടികൂടി പോലീസ് ജീപ്പിലേക്ക് കയറ്റിയ കെഎസ്‌യു പ്രവര്‍ത്തകരെ സിപിഐഎം പ്രവര്‍ത്തകര്‍ ജീപ്പിലേക്ക് എത്തിപ്പിടിച്ച് മര്‍ദ്ദിക്കുകയായിരുന്നു.
മുപ്പതോളം സിപിഐഎം പ്രവര്‍ത്തകരായിരുന്നു മുഖ്യമന്ത്രിക്ക് അഭിവാദ്യം അര്‍പ്പിച്ച് രംഗത്തെത്തിയത്. കെഎസ്‌യുവിന്റെ സ്‌റ്റിക്കറുള്ള കറുത്ത് ബാഗ് പ്രവര്‍ത്തകന്‍ മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് നേരെ ഉയര്‍ത്തിക്കാട്ടുകയായിരുന്നു. പോലീസ് ഉടനെ അയാളെ കസ്‌റ്റഡിയില്‍ എടുത്തെങ്കിലും സിപിഐഎം പ്രവര്‍ത്തകര്‍ പിന്നാലെ വന്ന് മര്‍ദ്ദിക്കുകയായിരുന്നു. പോലീസ് ജീപ്പിലേക്ക് കയറ്റിയതിന് ശേഷവും സിപിഐഎം പ്രവര്‍ത്തകര്‍ പ്രതിഷേധക്കാരെ മര്‍ദ്ദിച്ചു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡണ്ട് ഫര്‍ഹാന്‍ മുണ്ടേരിക്കാണ് മര്‍ദ്ദനമേറ്റത്.
അതേസമയം, കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശിയ മുപ്പതോളം പേരെ അറസ്‌റ്റ് ചെയ്‌തു. യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച. മഹിളാ മോര്‍ച്ച പ്രവര്‍ത്തകരേയാണ് കസ്‌റ്റഡിയില്‍ എടുത്തത്. ഇവരെ മുഖ്യമന്ത്രി കണ്ണൂര്‍ നിന്നും മടങ്ങുന്നത് വരെ കരുതല്‍ തടങ്കലില്‍ വെക്കും. മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്ന വേദിക്കരികിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. യൂത്ത് ലീഗ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. കരിമ്പത്ത് റോഡ് ഉപരോധിച്ച യുഡിവൈഎഫ് പ്രവര്‍ത്തകരെ കസ്‌റ്റഡിയില്‍ എടുത്തു.
Most Read: ‘പൈസ ഇല്ലെങ്കിൽ എന്തിനാഡോ വാതിൽ പൂട്ടുന്നേ’; നിരാശയോടെ കള്ളന്റെ കത്ത്