ഹൈദരാബാദ്: യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് പിന്തുണ നൽകുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്നതാണ് ലക്ഷ്യമെന്നും അതിനാവശ്യമായ നയം രൂപീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
“ഇന്ത്യയില്‍ പ്രാദേശിക സഖ്യങ്ങളാണ് പ്രായോഗികം. ഓരോ സംസ്‌ഥാനങ്ങളിലും രാഷ്‌ട്രീയ പാര്‍ട്ടികളുടെ സ്വാധീനം വ്യത്യസ്‌തമാണ്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്‌ഥാനങ്ങളിലെ ഭൂരിഭാഗം ജനങ്ങളും ബിജെപിക്കെതിരാണ്”- സീതാറാം യെച്ചൂരി പറഞ്ഞു. ഹൈദരാബാദില്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് യെച്ചൂരി ഇക്കാര്യം പറഞ്ഞത്.
കണ്ണൂരിൽ ഏപ്രിൽ 6 മുതൽ 10 വരെ അഞ്ച് ദിവസമായി പാർട്ടി കോൺഗ്രസ് നടത്താനും കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തു. ബിജെപിക്കെതിരെ മതേതര ശക്‌തികളെ ഒന്നിച്ച് നിർത്തി പോരാടണമെന്ന് കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്‌തു. മൂന്ന് ദിവസമായി നടന്ന യോഗത്തിൽ പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്‌ട്രീയ പ്രമേയം ചർച്ച ചെയ്‌തു.
കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നാണ് രാഷ്‌ട്രീയ പ്രമേയം. ബിജെപിക്കെതിരായ സഖ്യത്തിൽ പ്രാദേശിക സഖ്യങ്ങൾ ആകാമെന്നും പ്രമേയത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇതോടെ ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരു സഖ്യം വേണ്ടതില്ലെന്ന നിലപാടാണ് സിപിഐഎം കൈകൊണ്ടിരിക്കുന്നത്.
Read also: സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കും; ഏപ്രിൽ 6ന് തുടക്കം