തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാര്‍ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ക്കായി സിപിഎം തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗങ്ങൾ ഇന്ന് ചേരും. സംസ്‌ഥാന സെന്ററിൽ കോടിയേരി ബാലകൃഷ്‌ണൻ യോഗത്തിൽ പങ്കെടുക്കും.
തിരുവനന്തപുരത്ത് ആറ്റിങ്ങിൽ ഒഴികെ മറ്റ് സിറ്റിംഗ് സീറ്റുകളിൽ നിലവിലെ എംഎൽഎമാർക്ക് തന്നെ വീണ്ടും അവസരമൊരുങ്ങും. കോട്ടയത്ത് ഏറ്റുമാനൂരിൽ രണ്ട് തവണ മൽസരിച്ച സുരേഷ് കുറുപ്പിനെ വീണ്ടും പരിഗണിക്കണോ എന്നതിലാണ് മുഖ്യചർച്ച.
പൂഞ്ഞാര്‍ കേരളാ കോണ്‍ഗ്രസിന്റെ പക്കല്‍ നിന്നും തിരിച്ചെടുക്കാനും ആലോചനയുണ്ട്. മൂന്ന് തവണ മൽസരിച്ച് കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തെ അടിമുടി മാറ്റിയ എ പ്രദീപ് കുമാറിനെ ഒഴിവാക്കിയതില്‍ ഇതിനകം എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്‍.
അതേസമയം, സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. സ്‌ഥാനാര്‍ഥി നിർണ്ണയം ചർച്ച ചെയ്യാൻ ജില്ലാ കൗണ്‍സിലുകൾ ചേരാനുള്ള ഷെഡ്യൂൾ തയ്യാറാക്കും. ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടിയ ശേഷം വീണ്ടും സംസ്‌ഥാന എക്‌സിക്യൂട്ടീവ് സ്‌ഥാനാര്‍ഥികളുടെ അന്തിമ പട്ടിക തയ്യാറാക്കാൻ യോഗം ചേരും. മാർച്ച് ഒമ്പതിനകം സ്‌ഥാനാര്‍ഥി പ്രഖ്യാപനത്തിലേക്ക് കടക്കാനാണ് സിപിഐ തീരുമാനം.
Also Read: എളംകുളത്ത് വീണ്ടും അപകടം; ബൈക്ക് യാത്രികൻ മരിച്ചു