തിരുവനന്തപുരം : മന്ത്രി കെടി ജലീലിനോട് വിദേശയാത്രയുടെ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് കസ്‌റ്റംസ്. ഷാര്‍ജയിലേക്കും, ദുബായിലേക്കും വിവിധ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മന്ത്രി നടത്തിയ യാത്രകളുടെ രേഖകളാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്‌ത മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്‌ത കേസില്‍ കെടി ജലീലിനെ കസ്‌റ്റംസ് കഴിഞ്ഞ ദിവസം ആറ് മണിക്കൂറിലേറെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് ഇപ്പോള്‍ വിദേശയാത്രയുടെ രേഖകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്‌ത മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്‌തതിന്റെ ഉത്തരവാദിത്വം മാത്രമേ തനിക്കുള്ളൂ എന്നാണ് മന്ത്രി ചോദ്യം ചെയ്യലില്‍ കസ്‌റ്റംസിനോട് വ്യക്‌തമാക്കിയത്. ഒപ്പം തന്നെ 32 മതഗ്രന്ഥങ്ങള്‍ ഉള്ള 32 പാക്കുകളാണ് സിആപ്റ്റില്‍ നേരത്തെ എത്തിച്ചത്. ഇവയില്‍ ഒരെണ്ണം മാത്രമേ പൊട്ടിച്ചുള്ളൂ എന്നും, അന്വേഷണ ഏജന്‍സികള്‍ കൊണ്ടുപോയത് ഒഴികെയുള്ളവ ഭദ്രമാക്കി വച്ചിട്ടുണ്ടെന്നും കെടി ജലീല്‍ കസ്‌റ്റംസിനോട് പറഞ്ഞു.
ഷാര്‍ജയില്‍ നടന്ന പുസ്‌തകമേളയിലും, ദുബായില്‍ നടന്ന പൂര്‍വവിദ്യാര്‍ഥി സംഗമത്തിലും പങ്കെടുക്കാന്‍ നടത്തിയ വിദേശയാത്രയുടെ അനുമതിപത്രം ഉള്‍പ്പടെയുള്ളവ ഹാജരാക്കാനാണ് കസ്‌റ്റംസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഷാര്‍ജയിലേക്ക് നടത്തിയ യാത്രയുടെ ചിലവുകള്‍ മേളയുടെ സംഘാടകരും, ദുബായിലേക്ക് നടത്തിയ യാത്ര സ്വന്തം ചെലവിലും ആണെന്ന് മന്ത്രി വ്യക്‌തമാക്കി. ഒപ്പം തന്നെ രണ്ട് യാത്രകളും നടത്തിയത് മുന്‍കൂര്‍ അനുമതി നേടിയതിന് ശേഷം മാത്രമാണെന്നും അദ്ദേഹം കസ്‌റ്റംസിനെ അറിയിച്ചു.
Read also : ലഹരിമരുന്ന് കേസ്; ബിനീഷിന്റെ ബിനാമി സുഹൃത്തുക്കൾ കൂട്ടത്തോടെ ഒളിവിൽ