പാരിസ്: ഡാറ്റ സുരക്ഷയുമായി ബന്ധപ്പെട്ട നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് ഫ്രാന്‍സിന്റെ ഡാറ്റ പ്രൊട്ടക്ഷന്‍ ഏജന്‍സി ഗൂഗിളിനും ആമസോണിനും വൻ തുക പിഴ ചുമത്തി. 12 കോടി ഡോളറാണ് ഗൂഗിളിന് ചുമത്തിയ പിഴ. ആമസോണിന് 4.2 കോടി ഡോളറിന്റെ പിഴത്തുക അടക്കേണ്ടി വരും. അന്താരാഷ്‌ട്ര തലത്തിൽ തന്നെ ഏറ്റവും വലിയ കമ്പനികളായ ഗൂഗിളിനും ആമസോണിനും നേരത്തെ പല രാജ്യങ്ങളിൽ നിന്നും സമാന നടപടി നേരിടേണ്ടി വന്നിട്ടുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി ഫ്രാന്‍സിലെ റെഗുലേറ്റര്‍ അതോറിറ്റി വിഷയത്തിൽ അന്വേഷണം നടത്തുകയായിരുന്നു. ഇതിലാണ് രണ്ട് കമ്പനികളിലും നടക്കുന്ന നിയമ ലംഘനങ്ങളും കണ്ടെത്തിയത്. ഗൂഗിളിന്റെ കാര്യത്തില്‍ മൂന്ന് നിയമ ലംഘനങ്ങളാണ് ഏജന്‍സി കണ്ടെത്തിയത്. ആമസോണ്‍ രണ്ട് നിയമ ലംഘനങ്ങൾ നടത്തിയതായും ഏജൻസിയുടെ അന്വേഷണത്തിൽ തെളിഞ്ഞു. ഇതോടെയാണ് പിഴ ചുമത്താൻ തീരുമാനമായത്.
വെബ്‌സൈറ്റിലെത്തുന്ന ഉപഭോക്‌താക്കളുടെ അനുമതിയില്ലാതെ ഉപകരണത്തിലേക്ക് കുക്കീസ് വരുന്നതുമായി ബന്ധപ്പെട്ടാണ് സുരക്ഷാ വീഴ്‌ച കണ്ടെത്തിയത്. കുക്കീസിനെ കുറിച്ച് ഉപഭോക്‌താക്കള്‍ക്ക് കമ്പനികള്‍ നല്‍കിയ വിവരങ്ങളും വിശദമല്ല. ഫ്രാന്‍സിലെ ഐടി നിയമം പ്രകാരം ഉപഭോക്‌താവിന്റെ സമ്മതമില്ലാതെ ഇവരുടെ ഉപകരണത്തിലേക്ക് കുക്കീസ് പ്രവേശിക്കരുത്. ഇത്തരം നിയമ ലംഘനങ്ങൾക്ക് എതിരെ യൂറോപ്പിലും മറ്റിടങ്ങളിലും കർശന നടപടികളാണ് സ്വീകരിക്കുന്നത്.
Read Also: കന്നുകാലി കശാപ്പ് നിരോധന നിയമം; കർണാടകയിൽ പ്രതിഷേധം ശക്‌തമാകുന്നു