കോഴിക്കോട്: വിവാഹ വീട്ടിൽ നിന്ന് എത്തിച്ച ഭക്ഷണം കഴിച്ച് രണ്ടര വയസുകാരൻ മരിച്ച സംഭവത്തിൽ നടപടി ശക്‌തമാക്കി ആരോഗ്യവകുപ്പ്. കല്യാണവീട്ടിലേക്ക് ഭക്ഷണം എത്തിച്ച കടകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. ഭക്ഷ്യവിഷബാധയേറ്റ് മരിച്ച മുഹമ്മദ് യാമിന്റെ പോസ്‌റ്റുമോർട്ടത്തിൽ മരണകാരണം വ്യക്‌തമായിട്ടില്ല. ഇതോടെ കുട്ടിയുടെ ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്.
അതേസമയം, കുട്ടിക്ക് പ്രാഥമിക ചികിൽസ നൽകിയ ആശുപത്രിക്ക് വീഴ്‌ച സംഭവിച്ചിട്ടുണ്ടെന്ന ആരോപണവുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി. നരിക്കുനിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് തവണ കുട്ടിയെ കൊണ്ടുപോയിരുന്നു. എന്നാൽ, ഭക്ഷണം കഴിച്ചതിന് ശേഷമാണ് അസ്വസ്‌ഥത അനുഭവപ്പെട്ടത് എന്ന് അറിയിച്ചിട്ടും ആശുപത്രി അധികൃതർ അത് പരിഗണിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
വധുവിന്റെ വീട്ടിലെ വിവാഹ സൽക്കാരത്തിലും യാമിൻ പങ്കെടുത്തിരുന്നു. അതുകൊണ്ടാണ് രണ്ടിടത്തും ഭക്ഷണം വിതരണം ചെയ്‌ത കടക്കാരോട് മരണകാരണം കണ്ടെത്തുന്നതുവരെ കടകൾ അടച്ചിടാൻ നിർദ്ദേശിച്ചത്. വെള്ളിയാഴ്‌ചയാണ് സംഭവം. കുട്ടിക്ക് ആദ്യം വയറുവേദനയാണ് അനുഭവപ്പെട്ടത്. തുടർന്ന് രാത്രിയോടെ നില ഗുരുതരമായി. ശനിയാഴ്‌ച പുലർച്ചെയാണ് യാമിൻ മരിച്ചത്. സംഭവത്തിൽ യാമിൻ ഉൾപ്പടെ 11 കുട്ടികളെയാണ് വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ നാല് കുട്ടികൾ ഇന്നലെ ഡിസ്‌ചാർജ് ആയിട്ടുണ്ട്. ആറ് കുട്ടികൾ ഇപ്പോഴും ചികിൽസയിലാണ്.
Most Read: മാദ്ധ്യമ പ്രവർത്തകർക്ക് എതിരായ കോൺഗ്രസ് ആക്രമണം; നടപടി ഉടനെന്ന് കെ സുധാകരൻ