കാസർഗോഡ്: ജില്ലയിലെ കോടോം ബേളൂർ പഞ്ചായത്തിലെ ഉദയപുരം, പണാംകോട് മേഖലയിൽ വളർത്തു മൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവത്തിൽ പരിശോധന നടത്തി വിദഗ്‌ധർ. ജന്തുരോഗ നിവാരണ സെല്ലിലെ പ്രത്യേക സംഘമാണ് പ്രദേശത്തെത്തി പരിശോധന നടത്തിയത്. തുടർന്ന് വിദഗ്‌ധ പരിശോധനക്കായി മൃഗങ്ങളുടെ രക്‌ത സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്.
സെൽ കോഓർഡിനേറ്റർ ഡോക്‌ടർ മഞ്‌ജു, എപ്പിഡെമോളജിസ്‌റ്റ് ഡോക്‌ടർ എംജെ സേതുലക്ഷ്‌മി, കാലിച്ചാനടുക്കം വെറ്റിനറി സർജൻ ഡോക്‌ടർ ബ്ളസി സാം, ലൈവ് സ്‌റ്റോക്ക് ഇൻസ്‌പെക്‌ടർമാരായ വിപി മിറ്റേഷ്, കെ നാരായണൻ, അറ്റൻഡർ യു വിമല എന്നിവരാണ് പരിശോധനക്കായി എത്തിയത്. ഉദയപുരം, തലൂഞ്ഞി, പണാംകോട് ഭാഗങ്ങളിലായി വിവിധ കർഷകരുടെ ആട്, കോഴി, പൂച്ച എന്നീ വളർത്തു മൃഗങ്ങളാണ് ചത്തൊടുങ്ങിയത്. തുടർന്നാണ് ജില്ലാ മെഡിക്കൽ സംഘം പരിശോധനക്കായി എത്തിയത്.
പകർച്ച വ്യാധിയെ തുടർന്നല്ല മൃഗങ്ങൾ ചത്തതെന്ന് അധികൃതർ വ്യക്‌തമാക്കി. അതിനാൽ തന്നെ ആശങ്കയുടെ ആവശ്യമില്ലെന്നും അവർ കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ, വൈസ് പ്രസിഡണ്ട് പി ദാമോദരൻ, മൂന്നാം വാർഡംഗം പി കുഞ്ഞിക്കൃഷ്‌ണൻ എന്നിവരും സ്‌ഥലത്തെത്തി സ്‌ഥിതിഗതികൾ വിലയിരുത്തി.
Read also: ഒഡീഷയിലെ 40 മെഗാവാട്ട് സോളാർ പദ്ധതി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്