ന്യൂഡെൽഹി: അതിർത്തിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ യുവകർഷകൻ മരിച്ചതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഹരിയാനയിൽ ഇന്ന് റോഡ് ഉപരോധിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചു. യുവ കർഷകന്റെ മരണത്തിന്റെയും നിലവിലെ പ്രതിസന്ധിയുടെയും പൂർണ ഉത്തരവാദി കേന്ദ്ര സർക്കാരാണെന്നാണ് സംയുക്‌ത കിസാൻ മോർച്ചയുടെ ആരോപണം.
യുവകർഷകൻ മരിച്ച സാഹചര്യത്തിൽ ഡെൽഹി ചലോ മാർച്ച് രണ്ടുദിവസത്തേക്ക് നിർത്തിവെച്ചിട്ടുണ്ട്. കർഷകർ നിലവിൽ പ്രതിഷേധിക്കുന്ന സ്‌ഥലത്ത് തന്നെ തുടരുകയാണ്. ഇന്ന് ശംഭുവിലെ നേതാക്കൾ ഉൾപ്പടെ ഖനൗരി അതിർത്തിയിലെത്തും. സമരം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് ചർച്ച ചെയ്യാൻ ദേശീയ കോ-ഓർഡിനേഷൻ കമ്മിറ്റിയും ജനറൽ ബോഡിയും ചേരും.
ഖനൗരി അതിർത്തിയിൽ ഹരിയാന പോലീസുമായുള്ള ഏറ്റുമുട്ടലിലാണ് പഞ്ചാബ് സ്വദേശി ശുഭ് കരൺ സിങ് എന്ന 21 കാരനായ കർഷകൻ മരിച്ചത്. ശുഭിന്റെ മരണത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്‌ഥർക്ക് എതിരെ കർശന നടപടി എടുക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ ആവശ്യപ്പെട്ടു. പോലീസ് പ്രയോഗിച്ച കണ്ണീർവാതക ഷെൽ തലയിൽ വീണാണ് ശുഭ് കരൺ മരിച്ചതെന്നാണ് കർഷകർ പറയുന്നത്.
ശംഭു, ഖനൗരി അതിർത്തികളിലെ സംഘർഷങ്ങളിൽ 160ലേറെ കർഷകർക്ക് പരിക്കേറ്റുവെന്നാണ് വിവരം. ശംഭു അതിർത്തിയിൽ കണ്ണീർവാതകം പ്രയോഗിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. കല്ലും കുപ്പികളുമായി കർഷകരും എതിർത്തു. ദത്താ സിങ്‌വാല അതിർത്തിയിൽ സുരക്ഷാ ഉദ്യോഗസ്‌ഥരെ വളഞ്ഞ കർഷകർ മുളകുപൊടി പ്രയോഗിച്ചുവെന്നും വടി കൊണ്ട് അടിച്ചുവെന്നും 12 പോലീസുകാർക്ക് പരിക്കേറ്റുവെന്നും ജിൻഡ് എസ്‌പി പറഞ്ഞു.
Most Read| അധ്യാപകരുടെ പൊതു സ്‌ഥലംമാറ്റം; നടപടികൾ നിർത്തിവെച്ചതായി വിദ്യാഭ്യാസ വകുപ്പ്