മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസിൽ ദീപിക പദുക്കോണിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ആറു മണിക്കൂറാണ് ദീപികയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്‌തത്. മുംബൈ കൊളാബയിലെ എവ്‌ലിൻ ഗസ്‌റ്റ് ഹൗസിൽ വച്ചാണ് ദീപികയെ ചോദ്യം ചെയ്‌തത്. ദീപികയെക്കൂടാതെ ശ്രദ്ധ കപൂർ, സാറ അലി ഖാൻ എന്നിവരേയും നാർക്കോടിക് കൺട്രോൾ ബ്യൂറോ ഇന്ന് ചോദ്യം ചെയ്‌തു. ഇരുവരെയും എൻസിബിയുടെ ബല്ലാർഡ് എസ്‌റ്റേറ്റ് ഓഫീസിൽ വെവ്വേറെയാണ് ചോദ്യം ചെയ്‌തത്.
ചോദ്യം ചെയ്യലിൽ മാനേജർ കരീഷ്‌മ പ്രകാശുമായി മയക്കുമരുന്ന് സംബന്ധിച്ച് ചാറ്റുകൾ നടത്തിയിരുന്നുവെന്ന് ദീപിക സമ്മതിച്ചതായാണ് സൂചന. ഇരുവരെയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്‌തതായും ‘ടൈംസ് നൗ’ റിപ്പോർട്ട് ചെയ്‌തു. അതേസമയം, ദീപികയുടെ മറുപടികളിൽ എൻസിബി ഉദ്യോഗസ്ഥർ തൃപ്‌തരല്ലെന്നും റിപ്പോർട്ടുണ്ട്.
കഞ്ചാവ് വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള വാട്‌സാപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം നടി രാകുൽ പ്രീത് സിംഗിനെയും ദീപികയുടെ മാനേജർ കരീഷ്‌മ പ്രകാശിനെയും ചോദ്യം ചെയ്‌തിരുന്നു. രാകുൽ പ്രീതിനെ നാലു മണിക്കൂറാണ് ചോദ്യം ചെയ്‌തത്.
Also Read: ജിഎസ്‌ടി നഷ്‌ടപരിഹാരം വകമാറ്റി; കേന്ദ്രത്തിനെതിരെ സിദ്ധരാമയ്യ
ലഹരി മരുന്ന് ആവശ്യപ്പെട്ടു കൊണ്ട് ദീപിക പദുക്കോൺ നടത്തിയ വാട്‌സാപ്പ് ചാറ്റുകൾ നേരത്തെ പുറത്തു വന്നിരുന്നു. 2017ൽ ദീപിക ഹാഷിഷ് ആവശ്യപ്പെടുന്ന സന്ദശമാണ് വാട്‌സാപ്പ് ചാറ്റിൽ ഉണ്ടായിരുന്നത്. ദീപികയുടെ മാനേജർ കരീഷ്‌മയും ദീപികയും തമ്മിലുള്ളതായിരുന്നു ചാറ്റ്. ഈ വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്‌മിൻ ദീപിക തന്നെയാണെന്നാണ് നാർക്കോട്ടിക് വിഭാഗം വ്യക്തമാക്കുന്നത്.
Also Read: കാര്‍ഷിക ബില്ല്; സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങി കൂടുതല്‍ സംസ്ഥാനങ്ങള്‍