ന്യൂഡെൽഹി: മാനനഷ്‌ടക്കേസിൽ കുറ്റക്കാരനെന്ന സൂറത്ത് കോടതി വിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിച്ചു. ഗുജറാത്ത് ഹൈക്കോടതിയിലാണ് രാഹുൽ അപ്പീൽ നൽകിയത്. കേസിൽ കുറ്റക്കാരനാണെന്ന മജിസ്ട്രേറ്റ് കോടതിയുടെ വിധി സ്‌റ്റേ ചെയ്യണമെന്നാണ് രാഹുൽ ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സെഷൻസ് കോടതി തള്ളിയിരുന്നു. കേസിന്റെ വിശദാംശങ്ങളിലേക്ക് കടന്നിട്ടില്ലെന്ന് ജഡ്‌ജി റോബിൻ മൊഗ്ര ഉത്തരവിൽ വ്യക്‌തമാക്കിയിരുന്നു. രാഹുലിന് രണ്ടു വർഷത്തെ തടവുശിക്ഷ വിധിച്ചതിന് എതിരായ പ്രധാന അപ്പീലിൽ മെയ് 20ന് മാത്രമേ വാദം തുടങ്ങൂ. ഇതിൽ തീർപ്പാക്കും വരെ രാഹുലിന് ലഭിച്ച ജാമ്യം തുടരുമെന്നാണ് ഉത്തരവ്.
കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ലോക്‌സഭാ അംഗത്വം നഷ്‌ടമായ രാഹുൽ, കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ നിർദ്ദേശപ്രകാരം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത സജീവമാകുകയും ചെയ്‌തു. ഇതിനിടെയാണ് രാഹുൽ അപ്പീലുമായി ഗുജറാത്ത് ഹൈക്കോടതിയിൽ എത്തിയത്.
Most Read: ശ്രീനാഥ് ഭാസിക്കും ഷെയ്‌നിനും വിലക്ക്; താരങ്ങളുമായി സഹകരിക്കില്ലെന്ന് സംഘടനകൾ